ന്യൂഡൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം സുപ്രീം കോടതിയിൽ മറുപടി നൽകി. അഞ്ചു ജില്ലകളിലെ 30 ലക്ഷത്തിലധികം ആളുകളെ ബാധിക്കുന്ന വിഷയമാണ് മുല്ലപ്പെരിയാർ ഡാം.എന്നാൽ സംസ്ഥാനത്തിന്റെ ആശങ്ക മേൽനോട്ട സമിതി പരിഗണിച്ചില്ലെന്ന് കേരളം സുപ്രീം കോടതിയിൽ ആരോപിച്ചു.
ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് മുല്ലപ്പെരിയാർ അണകെട്ട് ഡീക്കമ്മീഷൻ ചെയ്യണമെന്ന് കേരളം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു . പുതിയ അണക്കെട്ട് നിർമ്മിച്ച് തമിഴ്നാടിന് ജലവും കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷയും ഉറപ്പാക്കണം .നിലവിൽ മേൽനോട്ട സമിതി തയ്യാറാക്കിയ റൂൾ കർവ് അംഗീകരിക്കാനാകില്ല ,അണക്കെട്ടിൽ നിന്ന് കൂടുതൽ ജലം തമിഴ്നാട് കൊണ്ടുപോകണമെന്നും ,ഒക്ടോബർ 31 വരെ പരമാവധി ജലനിരപ്പ് 136 അടി വരെ മാത്രമാകണമെന്നും കേരളം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കേസ് ഉച്ചക്ക് ശേഷം കോടതി പരിഗണിക്കും.
അണക്കെട്ട് ബലപ്പെടുത്തുക എന്ന നിലപാട് അംഗീകരിക്കാൻ സാധിക്കുന്നതല്ലെന്ന് കേരളം കഴിഞ്ഞ ദിവസം ആവർത്തിച്ചിരുന്നു. സ്ഥിരതയുമായി ബന്ധപ്പെട്ട് വലിയ ആശങ്കയുണ്ട്. ഈ സാഹചര്യത്തിൽ പുതിയ അണക്കെട്ട് എന്ന ആവശ്യമാണ് കേരളം മുന്നോട്ടുവച്ചത്.കനത്ത മഴയിൽ 142 അടി ജലനിരപ്പ് അപകടകരമാണ്. 139 അടിയാക്കിയാൽ അപകട സാധ്യത കുറയും.
സമിതി കൃത്യമായി കാര്യങ്ങൾ വിലയിരുത്തിയല്ല തീരുമാനങ്ങൾ അറിയിക്കുന്നതെന്ന ആക്ഷേപം കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു.മേൽനോട്ടസമിതി ഉന്നയിച്ച പല കാര്യങ്ങളിലും ശാസ്ത്രീയ അടിത്തറയില്ലെന്ന് കേരളം ആരോപിച്ചു. മുല്ലപ്പെരിയാർ അണക്കെട്ട് പ്രളയത്തിന് കാരണമാകുന്നെന്നും ഒരു പരിധിക്കപ്പുറം വെള്ളമൊഴുക്കിയാൽ പ്രളയം ഉണ്ടാകുമെന്നും സംസ്ഥാനം കോടതിയെ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് സുപ്രിംകോടതിയുടെ നിർദേശമനുസരിച്ച് മേൽനോട്ട സമിതി യോഗം ചേർന്നത്. ചീഫ് സെക്രട്ടറിയാണ് യോഗത്തിൽ കേരളത്തിന്റെ വാദങ്ങൾ അറിയിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേരളം വൈകാരികമായി വിഷയത്തെ സമീപിക്കുകയാണെന്നുമായിരുന്നു സമിതിയിലെ മറ്റംഗങ്ങളുടെ വാദം.
Comments