ന്യൂഡൽഹി: കൊറോണ രണ്ടാം തരംഗ വ്യാപനത്തോട് രാജ്യം വിജയകരമായി പോരാടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഉത്സവകാലം കഴിഞ്ഞതോടെ ചില സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണത്തിൽ നേരിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനെ തുടർന്ന് രാജ്യവ്യാപകമായി കൊറോണ നിയന്ത്രണങ്ങൾ നവംബർ 30 വരെ നീട്ടി കേന്ദ്ര സർക്കാർ. നിയന്ത്രണങ്ങളിലെ ഇളവിനെ തുടർന്ന് ആളുകൾ രോഗവ്യാപനത്തെ നിസാരമായി കാണുന്നത് പൊതു ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നത് മുന്നിൽ കണ്ടാണ് ഈ തീരുമാനം.
കൊറോണ മാർഗനിർദ്ദേശങ്ങൾ ചുവടെ നൽകിയിരിക്കുന്നു.
1) കൊറോണ വ്യാപനം തടയുന്നതിന് എല്ലാ സുരക്ഷ മാർഗനിർദ്ദേശങ്ങളും പാലിച്ച്, പരിമിതമായ ആളുകളെ പങ്കെടുപ്പിച്ചായിരിക്കും പൊതു പരിപാടികൾ സംഘടിപ്പിക്കുക. ആളുകളെ അധികമായി പങ്കെടുപ്പിക്കുന്നത് ഒഴിവാക്കാനും സർക്കാർ നിർദേശിച്ചു.
2) ആശുപത്രികളിൽ സംസ്ഥാന സർക്കാരും മറ്റ് ആരോഗ്യ പ്രവർത്തകരും സ്ഥിതിഗതികൾ സൂക്ഷമമായി നിരീക്ഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണം. ആശുപത്രികളിൽ ഐസിയു കിടക്കകൾ, മറ്റ് മെഡിക്കൽ സൗകര്യങ്ങൾ എന്നിവയുണ്ടെന്ന് ഉറപ്പ് വരുത്തണം.
3) ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ള സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും വൈറസ്ബാധ ഇല്ലാതാക്കുന്നതിനും, പകരുന്ന വ്യാപനം തടയുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണം.
4) രോഗ്യവ്യാപനത്തിന്റെ സാധ്യത മുന്നിൽ കണ്ട് ഉചിതമായ നടപടികൾ കൈക്കൊള്ളുകയും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും വേണം
5) അഞ്ച് കാര്യങ്ങൾ കൃത്യമായി പാലിച്ച് കൊറോണ വ്യാപനത്തെ തടയാൻ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പരിശ്രമിക്കണം. ടെസ്റ്റ്, ട്രാക്ക്, ചികിത്സ, വാക്സിനേഷൻ, മാർഗനിർദ്ദേശങ്ങളും നിയമങ്ങളും പാലിക്കൽ എന്നിവയാണ് അഞ്ച് പ്രധാന കാര്യങ്ങൾ.
6) വാക്സിനേഷൻ ഡ്രൈവ് തുടരാനും, രണ്ടാമത്തെ ഡോസിന് അർഹരായവർക്ക് കൃത്യസമയത്ത് അത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും സർക്കാർ ആവശ്യപ്പെട്ടു.
7) സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും എല്ലാ ചീഫ് സെക്രട്ടറിമാരും അവരുടെ അധികാരപരിധിയിൽ കൊറോണ വ്യാപനം കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണം.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 16,156 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 733 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.രാജ്യത്തെ രോഗമുക്തി നിരക്ക് ഉയർന്നു തന്നെ തുടരുന്നു. 98.20 ശതമാനമാണ് നിലവിൽ രാജ്യത്തെ കൊറോണ രോഗമുക്തി നിരക്ക്.
Comments