ധാക്ക: കഴിഞ്ഞ ഏതാനും നാളുകളായി ബംഗ്ലാദേശിൽ അരങ്ങേറുന്ന ഹിന്ദുവിരുദ്ധ കലാപങ്ങളിൽ വിവാദ പ്രതികരണവുമായി രാജ്യത്തെ വിദേശകാര്യമന്ത്രി ഡോ. എ.കെ അബ്ദുൾ മൂമൻ. മതമൗലിക വാദകളുടെ ആക്രമണത്തിൽ ആരും തന്നെ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും ഒരൊറ്റ ക്ഷേത്രം പോലും തകർന്നിട്ടില്ലെന്നും അബ്ദുൾ മേമൂൻ അവകാശപ്പെട്ടു.
ആക്രമണങ്ങളിൽ ആറ് പേർ മാത്രമാണ് കൊല്ലപ്പെട്ടത്. അതിൽ നാലും മുസ്ലീമുകളാണ്. രണ്ട് പേർ മാത്രമാണ് ഹിന്ദുക്കൾ. ഇതിൽ ഒരാളുടേത് സ്വാഭാവിക മരണമാണ്. മറ്റേയാൾ സ്വയം കുളത്തിൽ ചാടിയാണ് മരിച്ചത്. ഒരു ക്ഷേത്രവും തകർക്കപ്പെട്ടിട്ടില്ല. ചില പ്രതിഷ്ഠകൾ നശിപ്പിക്കപ്പെട്ടിരിക്കാം. നടന്ന അക്രമങ്ങൾ എല്ലാം തന്നെ നിർഭാഗ്യകരമാണ്. നടക്കാൻ പാടില്ലാത്തതായിരുന്നുവെന്നും സർക്കാർ ഉടൻ നടപടിയെടുക്കുമെന്നും അബ്ദുൾ മേമൂൻ പറഞ്ഞു.
മാദ്ധ്യമങ്ങൾ മനപ്പൂർവ്വം കഥകളുണ്ടാക്കി പടച്ചുവിടുകയാണ്. ബംഗ്ലാദേശ് സർക്കാരിനെ അപമാനിക്കാനും രാജ്യത്തിന്റെ മതസൗഹൗർദം തകർക്കാനുമാണ് മാദ്ധ്യമങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇരുപത് വീടുകൾ തീവെച്ച് നശിപ്പിച്ചിരുന്നു. ഇവയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് ധനസഹായം വിതരണം ചെയ്തു. കൂടുതൽ നഷ്ടപരിഹാര തുക ഇനിയും ലഭ്യമാക്കുമെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
ബംഗ്ലദേശിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി രൂക്ഷമായ ഹിന്ദു വിരുദ്ധ ആക്രമണങ്ങളാണ് നടന്നിരുന്നത്. അക്രമികൾ നൂറോളം ക്ഷേത്രങ്ങളും ഇരുന്നൂറോളം വീടുകളും തകർത്തിരുന്നതായാണ് റിപ്പോർട്ട്. ഇതിനിടെയാണ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.
Comments