കൊച്ചി : പന്തീരാങ്കാവ് യുഎപിഎ കേസിൽ താഹ ഫസലിനെ ജയിൽ മോചിതനാക്കാൻ എൻഐഎ കോടതി ഉത്തരവിട്ടു. കേസിൽ ഇന്നലെ സുപ്രീംകോടതി താഹയ്ക്ക് ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് കോടതി ഉത്തരവ് . വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന താഹയെ ഇന്ന് വീഡിയോ കോൺഫറൻസിംഗ് വഴിയായിരുന്നു കോടതിയിൽ ഹാജരാക്കിയത്.
ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിലും തുല്യമായ തുകയുടെ രണ്ട് ആൾ ജാമ്യത്തിലുമാണ് താഹയെ ജയിലിൽ നിന്നും മോചിപ്പിക്കാൻ എൻഐഎ കോടതി ഉത്തരവ് ഇട്ടത്. ആൾ ജാമ്യം നിൽക്കുന്നത് ഉറ്റ ബന്ധുക്കളാകണമെന്നായിരുന്നു കോടതി നിർദ്ദേശം. തുടർന്ന് അമ്മയും, അമ്മായിയും ജാമ്യം നിൽക്കാമെന്ന് കോടതിയെ അറിയിച്ചു. ഉത്തരവിന്റെ പകർപ്പ് ലഭിച്ചാലുടൻ താഹയുടെ ബന്ധുക്കൾ വിയ്യൂർ സെൻട്രൽ ജയിലിൽ എത്തും.
യുഎപിഎ കേസിൽ ജാമ്യം അനുവദിച്ച സുപ്രീംകോടതി
താഹ ഫസലിനെ എത്രയും വേഗം വിചാരണ കോടതിയിൽ ഹാജരാക്കി ജയിൽ നടപടികൾ പൂർത്തിയാക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇതേ തുടർന്നാണ് ഇന്ന് എൻഐഎ കോടതിയിൽ ഹാജരാക്കിയത്. അലനും താഹയ്ക്കും വിചാരണ കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ അലന്റെ ജാമ്യം ശരിവെച്ച ഹൈക്കോടതി താഹയുടെ ജാമ്യം റദ്ദാക്കുകയായിരുന്നു. ഇതേ തുടർന്നാണ് കേസ് സുപ്രീം കോടതിയിൽ എത്തിയത്.
2019 നവംബർ ഒന്നിനാണ് അലനെയും താഹയെയും പോലീസ് അറസ്റ്റ് ചെയ്തത്. യുഎപിഎ ചുമത്തിയ കേസിൽ അന്വേഷണം പിന്നീട് എൻഐഎ സംഘം ഏറ്റെടുക്കുകയായിരുന്നു. പ്രതികളുടെ പക്കൽ നിന്നും കമ്യൂണിസ്റ്റ് ഭീകര ലഘുലേഖകൾ, പുസ്തകങ്ങൾ എന്നിവ കണ്ടെടുക്കുകയും ചെയ്തിരുന്നു.
Comments