കൊൽക്കത്ത: കൊറോണ വ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ ഭരണകൂടം. ഒക്ടോബർ 31 മുതൽ ഇളവുകൾ പ്രബല്യത്തിൽ വരുമെന്നാണ് ഭരണകൂടം അറിയിച്ചത്. സർക്കാർ സ്ഥാപനങ്ങളിൽ ജീവനക്കാരെ പ്രവേശിപ്പിക്കുന്ന കാര്യത്തിലടക്കം ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
പശ്ചിമ ബംഗാളിലെ സ്‌കൂളുകളും, കോളേജുകളും നവംബർ 16 മുതൽ പുനരാരംഭിക്കാൻ തീരുമാനിച്ചു. കൂടാതെ അന്തർ സംസ്ഥാന ട്രെയിൻ സർവീസുകളിൽ 50 ശതമാനം യാത്രക്കാരെ പ്രവേശിപ്പിക്കാനും സർക്കാർ അനുമതി നൽകി. എല്ലാ ഹോട്ടലുകൾക്കും 70 ശതമാനം ആളുകളെ ഉൾക്കൊള്ളിച്ച് രാത്രി 11 മണിവരെ പ്രവർത്തിക്കാനും അനുമതി നൽകിയിട്ടുണ്ട്.
എമർജൻസി വിഭാഗത്തിൽ ഉൾപ്പെടാത്ത സർക്കാർ സ്ഥാപനങ്ങൾക്ക് 50 ശതമാനം ആളുകളെ ഉൾപ്പെടുത്തി പ്രവർത്തിക്കാം. അതേസമയം എമർജൻസി വിഭാഗത്തിൽപ്പെട്ട സർക്കാർ സ്ഥാപനങ്ങളിൽ 100 ശതമാനം ആളുകളെ ഉൾക്കൊള്ളിച്ച് പ്രവർത്തിക്കാം.
മത്സര പരീക്ഷകൾക്ക് പരിശീലനം നൽകുന്ന കോച്ചിംഗ് സെന്ററുകൾക്ക് 70 ശതമാനം ആളുകളെ ഉൾക്കൊള്ളിക്കാം. കൂടാതെ സാമൂഹിക അകലം പാലിച്ച് പൊതു പരിപാടികളിൽ 70 ശതമാനം ആളുകളെ പ്രവേശിപ്പിക്കാനും ഭരണകൂടം അനുമതി നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് 990 കൊറോണ കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. സ്ഥിതി നിയന്ത്രണ വിധേയമാണെന്നും സംസ്ഥാന ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Comments