അഗർത്തല: ത്രിപുരയിൽ ക്ഷേത്രത്തിന് നേരെ ആക്രമണം. കൈലാഷ്ഹാർ കുബ്ജാർ മേഖലയിലെ കാളീ ക്ഷേത്രമാണ് അക്രമികൾ തകർത്തത്. ലക്ഷ്മിപൂർ ഗ്രാമപഞ്ചായത്ത് മേഖലയിലാണ് ക്ഷേത്രം. ക്ഷേത്രം തകർത്ത സംഭവത്തിന് പിന്നാലെ എ.ബി.വി.പി നേതാവും അക്രമിക്കപ്പെട്ടതോടെ രണ്ടിടത്ത് ജില്ലാഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഇന്നലെ എൻ.എസ്.യു.ഐ-തൃണമൂൽ ഛാത്ര പരിഷദ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ കൈലാഷ്ഹാറിലാണ് എ.ബി.വി.പി നേതാവിനെ ആക്രമിച്ചത്. ശിബാജി സെൻഗുപ്തയ്ക്കാണ് ഗുണ്ടാ ആക്രമണത്തിൽ ഗുരതരമായി പരിക്കേറ്റത്. അക്രമികളെ പിടികൂടിയെന്ന് പോലീസ് അറിയിച്ചു.
ക്ഷേത്രത്തിന് നേരെ കരുതിക്കൂട്ടിയുളള ആക്രമണമാണ് നടന്നതെന്നാണ് വിവരം. സംഭവത്തെ തുടർന്ന് ഹിന്ദു ജാഗരൺ മഞ്ച്, ഹിന്ദു യുവ വാഹിനി പ്രവർത്തകർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. കൈലാഷ്ഹാർ കുബ്ജാർ മേഖലയിലെ ക്ഷേത്രത്തിന് വേണ്ടത്ര സുരക്ഷ നൽകുന്നതിൽ സ്ഥലം സബ് ഇൻസ്പെക്ടർ പാർത്ഥ മുണ്ട വീഴ്ച വരുത്തിയെന്നാണ് ആരോപണം.
വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നും കലാപശ്രമങ്ങൾക്കെതിരെ ശക്തമായ അന്വേഷണം ആഭ്യന്തരവകുപ്പ് നേരിട്ട് നടത്തണമെന്നും ഹിന്ദുസംഘടനകൾ ആവശ്യപ്പെട്ടു. ലക്ഷ്മിപൂർ, കൈലാഷ്ഹാർ മേഖലയിലാണ് 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.
Comments