മുംബൈ: ആഡംബര കപ്പലിലെ ലഹരി വേട്ടയെ തുടർന്ന് അറസ്റ്റിലായ ആര്യൻ ഖാൻ ജയിൽ മോചിതനായതിനു പിന്നാലെ സുഹൃത്തുക്കളായ അർബ്ബാസ് മർച്ചന്റും മുൻമുൻ ധമേച്ചയും ജയിലിൽ നിന്നു പുറത്തിറങ്ങി. നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിലെ കാലസാമസമാണ് ഇവരുടെ മോചനം വൈകിപ്പിച്ചത്.
അർബ്ബാസ് ആർതർ റോഡ് ജയിലിലും മുൻമുൻ ധമേച്ച ബൈക്കുള വനിതാ ജയിലിലുമാണ് കിടന്നത്. മലയാളിയായ ശ്രേയസ് നായരടക്കം ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ ഇരുപത് പേരിൽ പന്ത്രണ്ട് പേർക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
കേസിൽ ആര്യനും കൂട്ടുപ്രതികളായ മൂന്ന് പേർക്കും ഒന്നിച്ചായിരുന്നു ജാമ്യം അനുവദിച്ചിരുന്നത്. എന്നാൽ ഇവരുടെ കാര്യത്തിൽ അനിശ്ചിതത്വം തുടർന്നതിനാലായിരുന്നു അധികം നേരം ജയിലിൽ കഴിയേണ്ടി വന്നത്.
ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് ഒക്ടോബർ 3 നാണ് ആര്യൻ ഖാനെയും കൂട്ടാളികളെയും എൻസിബി അറസ്റ്റ് ചെയ്യുന്നത്. ആര്യൻ ഖാന് വേണ്ടി വാദിച്ച് ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് രംഗത്തെത്തിയത്. എൻസിബി കേസ് കെട്ടിച്ചമച്ചതാണ് എന്ന ആരോപണങ്ങളും ഉയർന്നിരുന്നു. വാദങ്ങൾക്കൊടുവിൽ 22 ദിവസത്തെ ജയിൽ വാസം അവസാനിപ്പിച്ച് ഇന്നലെ 11 മണിയോടെ ആര്യൻ പുറത്തിറങ്ങി.















