കൊച്ചി: കേന്ദ്ര ഫിഷറീസ് സഹമന്ത്രി എൽ മുരുകന്റെ മൂന്ന് ദിവസത്തെ ലക്ഷദ്വീപ് സന്ദർശനം പൂർത്തിയായി. ഇന്ന് ഉച്ചയോടെ അദ്ദേഹം അഗത്തി വിമാനത്താവളത്തിൽ നിന്നും കൊച്ചിയിലേക്ക് യാത്ര തിരിച്ചു. ലക്ഷദ്വീപ് നിവാസികളുടെ പ്രശ്‌നങ്ങളെല്ലാം അടുത്തറിഞ്ഞ ശേഷമാണ് അദ്ദേഹം യാത്ര തിരിച്ചത്. എല്ലാ സഹായവും ഉറപ്പ് നൽകുകയും ചെയ്തു.
മത്സ്യത്തൊഴിലാളികളുമായി നേരിട്ട് അദ്ദേഹം സംവദിക്കുകയും പ്രശ്‌നങ്ങൾ ചോദിച്ചറിയുകയും ചെയ്തിരുന്നു. ലക്ഷദ്വീപ് നിവാസികളുടെ പ്രധാന വരുമാനമാർഗ്ഗമാണ് മത്സബന്ധനം. ഇതിൽ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് മന്ത്രിയോട് തൊഴിലാളികൾ വിശദീകരിച്ചു. ജനങ്ങളുടെ ആവശ്യങ്ങൾ ഉന്നതരെ അറിയിക്കുകയും ചെയ്തശേഷമാണ് മടക്കം.
ലക്ഷദ്വീപിന്റെ മത്സ്യസംസ്‌ക്കരണ മേഖലയിൽ നൂതന ആശയങ്ങളും ശാസ്ത്രീയ ആശയങ്ങളും കൈവരിക്കണമെന്നും അതിനു വേണ്ട പ്രക്രിയകൾ ഉടൻ ആരംഭിക്കണമെന്നും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ ഉന്നത ഉദ്യോഗസ്ഥരോട് കേന്ദ്രമന്ത്രി നിർദ്ദേശിച്ചു. മത്സ്യത്തൊഴിലാളികൾക്കൊപ്പമായിരുന്നു മന്ത്രി ഉച്ചഭക്ഷണം കഴിച്ചത്.
അഡ്മിനിസ്‌ട്രേറ്ററുടെ ഉപദേഷ്ടാവ് അൻപരസു, ഫിഷറീസ് സെക്രട്ടറിമാരായ കെ. ടി. ദാമോദർ, ഒ.പി. മിശ്ര ഉൾപ്പെടുന്ന ഉന്നത ഉദ്യോഗസ്ഥർ മുതലായവർ മന്ത്രിയെ അനുഗമിച്ചിരുന്നു. അഗത്തി ദ്വീപ് കവാടത്തിൽ വൃക്ഷതൈകൾ നടുകയും ചെയ്തു. 29-ാം തീയതിയാണ് മന്ത്രി ലക്ഷദ്വീപിലെത്തിയത്. പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന പദ്ധതിയുടെ ഭാഗമായി തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് ആവശ്യമായ ഉപകരണങ്ങളും മന്ത്രി വിതരണം ചെയ്തിരുന്നു.















