തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രധാന പ്രതികളിൽ ഒരാളായ കിരണിന്റെ മറ്റ് തട്ടിപ്പുവിവരങ്ങൾ പുറത്ത്. നാലാം പ്രതിയായ കിരൺ മറ്റ് ബാങ്കുകളിലും തട്ടിപ്പ് നടത്തിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. ബിനാമി പേരുകൾ ഉപയോഗിച്ച് കോടിക്കണക്കിന് രൂപ വായ്പയെടുത്ത് കിരൺ തട്ടിപ്പ് നടത്തിയ വിവരങ്ങളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്.
താൻ ബാങ്ക് ജീവനക്കാരനല്ലെന്നും തട്ടിപ്പിൽ യാതൊരു പങ്കുമില്ലെന്നുമുള്ള കിരണിന്റെ വാദങ്ങൾക്ക് നേരെ വിരൽ ചൂണ്ടുന്നതാണ് ക്രൈംബ്രാഞ്ചിന്റെ പുതിയ കണ്ടെത്തൽ. കാനറ ബാങ്കിന്റെ ഇരിങ്ങാലക്കുട ബ്രാഞ്ചിൽ നിന്നും നാല് ലോണുകളെടുത്ത കിരൺ അഞ്ച് കോടി രൂപ വായ്പയെടുത്തതായി അന്വേഷണ സംഘം കണ്ടെത്തി. ചതുപ്പ് നിലം ഈടാക്കി സമർപ്പിച്ച് കരുവന്നൂർ ബാങ്കിൽ നിന്ന് ആറ് കോടി രൂപയും കിരൺ തട്ടിയെടുത്തിരുന്നു.
ബാങ്കിലെ വെറും കമ്മീഷൻ ഏജന്റായ കിരണിന്റെ അക്കൗണ്ടിലേക്ക് കോടികളുടെ ഇടപാടുകൾ നടന്നിരുന്നതായി നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് കൂടുതൽ തട്ടിപ്പ് വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.
സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് കോടിക്കണക്കിന് രൂപയുടെ വായ്പാ തട്ടിപ്പ് നടന്ന കരുവന്നൂർ ബാങ്കിന്റെ തലപ്പത്തുള്ളത്. തട്ടിപ്പ് വിവരം കണ്ടെത്തിയതിനെ തുടർന്ന് സിപിഎം നേതാക്കൾ ഉൾപ്പെടുന്ന 13 അംഗഭരണസമിതി പിരിച്ചു വിട്ടിരുന്നു.
Comments