ന്യൂഡൽഹി: ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതും ദീപാവലി ആഘോഷിക്കുന്നതും മൃദു ഹിന്ദുത്വമാണെങ്കിൽ ഈ രാജ്യത്തെ ഭൂരിഭാഗം ആളുകളും അത് തന്നെയാണ് ചെയ്യുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. രാജ്യത്തെ സാധാരണ ജനങ്ങൾ ചെയ്യുന്ന കാര്യം മാത്രമേ താനും ചെയ്യുന്നുള്ളു എന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ക്ഷേത്രങ്ങൾ സന്ദർശിച്ചും ദീപാവലി ആഘോഷിച്ചും മൃദു ഹിന്ദുത്വത്തിൽ മുഴുകുകയാണോ എന്ന ചോദ്യത്തോടായിരുന്നു കെജ്രിവാളിന്റെ ഈ പ്രതികരണം.
‘ ദീപാവലി ദിവസം പൂജ നടത്തുന്നതും ഹനുമാൻ ചാലിസ ചൊല്ലിക്കൊടുക്കുന്നതുമെല്ലാം ഹിന്ദു വോട്ടുകൾ നേടാനുള്ള മൃദു ഹിന്ദുത്വ സമീപനത്തിന്റെ ഭാഗമാണെന്ന് പ്രചരിപ്പിക്കുന്നത് വിമർശകരാണ്. എന്നെ സംബന്ധിച്ച് ഹിന്ദുത്വം എന്നാൽ ഭഗവാൻ രാമന്റെ വാക്കുകളേയും ആദർശങ്ങളേയും രീതികളേയും മാനിച്ച് മുന്നോട്ട് പോവുക എന്നതാണ്. ദീപാവലി ആഘോഷിക്കുന്നത് മൃദു ഹിന്ദുത്വമാണെങ്കിൽ രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും അത് തന്നെയാണ് ചെയ്യുന്നത്. വർഗീയ കലാപങ്ങളോ, അളുകളെ അധിക്ഷേപിക്കുന്നതോ, ദളിതർക്കെതിരായ ആക്രമണങ്ങളോ ഒന്നും ഹിന്ദുത്വമല്ല. ഹിന്ദുത്വമെന്നാൽ ആളുകളെ ഭിന്നിപ്പിച്ച് നിർത്താതെ ഒന്നിപ്പിച്ച് നിർത്തുന്നതാണെന്നും’ കെജ്രിവാൾ പറഞ്ഞു.
യമുന നദി ശുചിയാക്കുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്നും, അടുത്ത തിരഞ്ഞെടുപ്പിന് മുൻപ് അത് ചെയ്യുമെന്നും കെജ്രിവാൾ പറഞ്ഞു. ‘ യമുന നദി മലിനമായതിന്റെ ഉത്തരവാദിത്തം ആരിലും കെട്ടിവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇവിടുത്തെ ജനങ്ങളോട് അഞ്ച് വർഷം മാത്രമാണ് ഞാൻ ആവശ്യപ്പെടുന്നത്. അടുത്ത ഡൽഹി തിരഞ്ഞെടുപ്പിന് മുൻപ് യമുന നദി വൃത്തിയാക്കി അതിൽ കുളിക്കുമെന്നും’ കെജ്രിവാൾ പറഞ്ഞു.
Comments