കാബൂൾ: അഫ്ഗാനിസ്താനിലെ മുൻ സർക്കാർ രക്തസാക്ഷിയായി പ്രഖ്യാപിച്ച ഹസാര നേതാവിന്റെ പ്രതിമയ്ക്ക് പകരം ഖുറാന്റെ പകർപ്പ് സ്ഥാപിച്ച് താലിബാൻ. ബാമിയാൻ നിവാസികളാണ് ഇക്കാര്യം പുറത്ത് വിട്ടത്. താലിബാന്റെ ഈ നീക്കം ആക്രമണങ്ങൾക്ക് പ്രേരിപ്പിക്കുന്നതാണെന്നും അവർ മുന്നറിയിപ്പ് നൽകി. ഷിയാ നേതാവായിരുന്ന അബ്ദുൾ അലി മസാരിയുടെ പ്രതിമയാണ് ബാമിയാനിലെ സെൻട്രൽ സ്ക്വയറിൽ നിന്ന് നീക്കം ചെയ്തത്. താലിബാൻ ആദ്യം അധികാരത്തിലിരുന്നപ്പോൾ തടവിലായിരിക്കെയാണ് അബ്ദുൾ അലി മസാരി കൊല്ലപ്പെടുന്നത്. ഇതിന് ശേഷം വന്ന സർക്കാരാണ് പ്രദേശത്ത് പ്രതിമ സ്ഥാപിച്ചത്. മുൻ പ്രസിഡന്റ് അഷ്റഫ് ഗനി, മസാരിയെ അഫ്ഗാന്റെ രക്തസാക്ഷിയായി പ്രഖ്യാപിക്കുകയും ചെയ്തു.
ഓഗസ്റ്റിൽ താലിബാൻ അധികാരത്തിൽ എത്തിയതിന് പിന്നാലെ പ്രതിമയ്ക്ക് നേരെ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. പ്രതിമയുടെ പല ഭാഗങ്ങളും അന്നത്തെ ആക്രമണത്തിൽ തകർന്നിരുന്നു. പ്രദേശവാസികൾ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർത്തുകയും ചെയ്തിരുന്നു. താലിബാൻ നിയമപ്രകാരം പെയിന്റിംഗുകളും പ്രതിമകളും ഉപയോഗിച്ച് മനുഷ്യരൂപം ചിത്രീകരിക്കുന്നത് അനുവദനീയമല്ല. ഫോട്ടോഗ്രാഫുകൾക്ക് പോലും താലിബാൻ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ട്. താലിബാൻ അധികാരമേറ്റെടുത്തതിന് പിന്നാലെ ആളുകളെ കാണിക്കുന്ന പരസ്യബോർഡുകളും പോസ്റ്ററുകളുമെല്ലാം നിരോധിച്ചിരുന്നു.
അതേസമയം പ്രതിമ എടുത്തുമാറ്റിയത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് ബാമിയാൻ സിവിൽ സൊസൈറ്റി അംഗമായ അബ്ദുൾ ദനിഷ്യർ പറഞ്ഞു. ‘ അബ്ദുൾ അലി മസാരിയുടെ പ്രതിമ താലിബാൻ എടുത്തുമാറ്റിയിരിക്കുകയാണ്. ബാമിയാനിൽ നിന്ന് ചരിത്രം തുടച്ചു മാറ്റാനാണ് താലിബാന്റെ ശ്രമം. ജനങ്ങൾ ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും’ അദ്ദേഹം പറഞ്ഞു. മസാരിയുടെ പേരിൽ അറിയപ്പെട്ടിരുന്ന സ്ക്വയറിന്റെ പേര് മിലിട്ടറി സ്ട്രീറ്റ് എന്ന് മാറ്റിയതായും താലിബാൻ അറിയിച്ചിട്ടുണ്ട്. നേരത്തെ ബാമിയാനിൽ 1500 വർഷം പഴക്കമുള്ള രണ്ട് ബുദ്ധപ്രതികമകൾ താലിബാൻ തകർത്തിരുന്നു. 2001ലായിരുന്നു സംഭവം. ആഗോളതലത്തിൽ തന്നെ താലിബാന് വലിയ വിമർശനം നേരിട്ട സംഭവമായിരുന്നു അത്.
Comments