തിരുവനന്തപുരം: സ്‌കൂൾ കുട്ടികളുടെ കിറ്റിലെ കപ്പലണ്ടി മിഠായിയിൽ വിഷാംശം കണ്ടെത്തിയ സംഭവത്തെ ലഘൂകരിച്ച് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. സ്‌കൂൾ കുട്ടികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന കിറ്റിലെ കപ്പലണ്ടി മിഠായിയിലാണ് വിഷാംശം കണ്ടെത്തിയത്. എന്നാൽ സംഭവം സ്വാഭാവികമാണെന്നാണ് മന്ത്രിയുടെ പ്രതികരണം.
ഇത്രയും കൂടുതൽ സാധനങ്ങൾ വാങ്ങുമ്പോൾ ചെറിയ പ്രശ്‌നങ്ങളുണ്ടാവുമെന്നും അത് സ്വാഭാവികമാണെന്നും മന്ത്രി ജി.ആർ അനിൽ പറഞ്ഞു. സപ്ലൈകോയോട് വിശദീകരണം ചോദിച്ചുവെന്ന് വ്യക്തമാക്കിയ മന്ത്രി വിഷയത്തിൽ സർക്കാരിന് പ്രത്യേക താൽപര്യങ്ങളില്ലെന്നും സപ്ലൈകോയുടെ പ്രവർത്തനത്തിൽ മാറ്റം വരുത്തുമെന്നും അറിയിച്ചു.
സംഭവത്തിൽ കഴിഞ്ഞ ദിവസം ബാലാവകാശ കമ്മീഷൻ ഇടപെട്ട് സ്വമേധയാ കേസെടുത്തിരുന്നു. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ അദ്ധ്യക്ഷൻ കെ.വി മനോജ് കുമാർ നിർദേശവും നൽകി. കപ്പലണ്ടി മിഠായിയിൽ വിഷാംശം കണ്ടെത്തിയെന്ന മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
‘ഭക്ഷ്യഭദ്രതാ അലവൻസ്’ പ്രകാരം വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റുകളിൽ ഉൾപ്പെട്ട മിഠായിയിലാണ് പൂപ്പലിൽ നിന്നുണ്ടാകുന്ന വിഷാംശം കണ്ടെത്തിയത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യപ്രകാരം 30 ലക്ഷം കുട്ടികൾക്കുള്ള കിറ്റിന്റെ വിതരണം നടത്തിയത് സപ്ലൈകോ ആയിരുന്നു.
തിരുവനന്തപുരത്തെ സർക്കാർ അനലറ്റിക് ലാബിൽ പരിശോധിച്ച സാംപിളിലാണ് അഫ്‌ലോടോക്‌സീൻ ബി വൺ എന്ന വിഷാംശം അനുവദനീയമായ അളവിൽ കൂടുതലുണ്ടെന്ന് കണ്ടെത്തിയത്. ഇത് സുരക്ഷിതമല്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഗുണനിലവാരത്തിൽ സംശയം തോന്നിയ രക്ഷിതാക്കളാണ് ലാബിൽ പരിശോധനയ്‌ക്ക് അയച്ചത്.
Comments