അസംഘട്ട്: സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ തട്ടകമായ അസംഘട്ടിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്ക് കാഹളമുയർത്തി അമിത് ഷാ. അസംഘട്ടിൽ നടന്ന കൂറ്റൻ റാലിയിൽ അഖിലേഷിന്റെ ജിന്ന പരമാർശത്തെ ഉൾപ്പെടെ അമിത് ഷാ പരിഹസിച്ചു. അസംഘട്ടിന്റെ പേര് ആര്യംഘട്ട് ആക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് തനിക്ക് നിരവധി നിവേദനങ്ങൾ ലഭിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥും റാലിയിൽ പറഞ്ഞു.
അസംഘട്ടിലെ എല്ലാ സീറ്റുകളിലും ബിജെപിയെ വിജയിപ്പിച്ചാൽ യോഗി ആദിത്യനാഥിനെ തന്നെ നിങ്ങൾക്ക് മുഖ്യമന്ത്രിയായി വീണ്ടും ലഭിക്കുമെന്ന് അമിത് ഷാ പറഞ്ഞു. യുപിയുടെ മുഖ്യമന്ത്രിയായി യോഗി തന്നെ എത്തുമെന്നതിന്റെ സൂചന കൂടിയായി അമിത് ഷായുടെ വാക്കുകൾ. അഖിലേഷിനെയും സമാജ് വാദി പാർട്ടിയെയും രൂക്ഷമായ ഭാഷയിലാണ് യോഗി ആദിത്യനാഥ് വിമർശിച്ചത്.
അസംഘട്ട് രണ്ട് മുൻ മുഖ്യമന്ത്രിമാരുടെ നാടാണ്. അവരെ നിങ്ങൾ ലോക്‌സഭയിലേക്കും അയച്ചു. എന്നാൽ 2014 ന് മുൻ അസംഘട്ടിൽ നിന്നുളള ഒരാൾക്ക് രാജ്യത്ത് ഒരിടത്തും ഒരു ഹോട്ടൽ മുറി പോലും ലഭിക്കാത്ത സാഹചര്യം ഉണ്ടായിരുന്നതായി യോഗി ചൂണ്ടിക്കാട്ടി. കൊറോണഘട്ടത്തിൽ നിങ്ങളുടെ എംപി സുഖവിവരം അന്വേഷിക്കാൻ എത്തിയിരുന്നോയെന്ന് യോഗി ചോദിച്ചു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം ഇത്തരം ആളുകൾ നിങ്ങൾക്ക് സമീപമെത്തും. തെറ്റിദ്ധരിപ്പിച്ച ശേഷം മടങ്ങും അദ്ദേഹം കൂട്ടിച്ചേർത്തു. 2007 ൽ താൻ ഇവിടെ വെച്ച് ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും യോഗി ജനക്കൂട്ടത്തെ ഓർമ്മിപ്പിച്ചു.
യുപിയുടെ വികസനത്തിനായി പ്രധാനമന്ത്രി നടപ്പാക്കുന്ന പദ്ധതികൾ സംസ്ഥാനത്തിന്റെ അടിത്തട്ടിലുളളവരിൽ വരെയെത്തിക്കുകയാണ് യോഗി സർക്കാരെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. ജാതീയതയും ഗുണ്ടാരാജും തൂത്തെറിഞ്ഞ് മോദിയും യോഗിയും യുപിയെ വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയും ആരോഗ്യപരിപാലനത്തിന്റെയും വ്യവസായത്തിന്റെയും കേന്ദ്രമാക്കി മാറ്റുകയാണെന്നും അമിത് ഷാ പറഞ്ഞു. അസംഘട്ടിലെ സർവ്വകലാശാലയ്‌ക്കും ഇരുവരും ചേർന്ന് തറക്കല്ലിട്ടു.
Comments