തിരുവനന്തപുരം: രാജ്യത്തെ ഇലക്ട്രോണിക്സ്-ഐടി രംഗത്ത് പുതിയതായി എട്ട് ലക്ഷം അവസരങ്ങളാണ് തുറക്കപ്പെട്ടതെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഐടി രംഗത്തും ഇലക്ട്രിക് വാഹന രംഗത്തും കേരളത്തിന് വലിയ സാധ്യതയുണ്ടെന്നും ഇത് പ്രയോജനപ്പെടുത്താൻ സംസ്ഥാനത്തിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായാണ് രാജീവ് ചന്ദ്രശേഖർ ടെക്നോർപാർക്കിലെത്തുന്നത്. ടെക്നോപാർക്കിലെ സി ഡാക്കിൽ സൈബർ ഫോറൻസിക്ക് ഗ്രൂപ്പിന്റെ പുതിയ ലാബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇലക്ട്രോണിക്സ് ഐടി രംഗത്തെ വിപുലമായ സാധ്യതകൾ പങ്കുവെച്ച അദ്ദേഹം കൊറോണ പ്രതിസന്ധിയെ അതിജീവിച്ച ഭാരതത്തിലേക്ക് ഇപ്പോൾ വലിയ നിക്ഷേപങ്ങൾ എത്തുന്നുണ്ടെന്നും അറിയിച്ചു. വലിയ സംരംഭങ്ങൾ ഉയർന്നുവരാത്തതാണ് കേരളത്തിലെ കുറവെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.
ഡിജിറ്റൽ ഇന്ത്യ എന്ന പ്രധാനമന്ത്രിയുടെ ദർശനത്തിന്റെ കാതൽ ഇലക്ട്രോണിക്സ് ഡിസൈൻ ഇക്കോസിസ്റ്റമാണ്. ഈ കാഴ്ചപ്പാട് സാക്ഷാത്കരിക്കാൻ സി ഡാക് പോലുള്ള ഗവേഷണ-വികസന സ്ഥാപനങ്ങൾ കൂടുതൽ ശക്തമായി പ്രവർത്തിക്കണം. കേരളത്തിലെ സ്റ്റാർട്ട്-അപ്പ് വ്യവസ്ഥയ്ക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനൽകി.
Comments