കാബൂൾ: ഇന്ത്യയുൾപ്പെടെ ഒരു രാജ്യവുമായും പ്രശ്നങ്ങളിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്ന് അഫ്ഗാനിസ്താനിലെ താലിബാൻ സർക്കാരിലെ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി. ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഒരു അന്താരാഷ്ട്ര മാദ്ധ്യമത്തോടായിരുന്നു അമീർ ഖാൻ മുത്തഖിയുടെ പ്രതികരണം. അഫ്ഗാനിസ്താൻ ഒരു രാജ്യവുമായും പ്രശ്നത്തിന് ആഗ്രഹിക്കുന്നില്ല. ഒരു രാജ്യത്തിനും വെല്ലുവിളി ആകാനോ പ്രശ്നങ്ങൾ ഉണ്ടാക്കാനോ ആഗ്രഹിക്കുന്നില്ല. അഫ്ഗാൻ വിഷയം ചർച്ച ചെയ്യാൻ ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തേയും പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിൽ വിവിധ മേഖലകളിൽ സ്ത്രീ പങ്കാളിത്തം കുറയുകയാണെന്ന വാദത്തേയും മുത്തഖി തള്ളി. ‘ ആരോഗ്യമേഖലയിൽ സ്ത്രീകൾക്ക് 100 ശതമാനം പ്രാതിനിധ്യം ഉണ്ട്. അധ്യാപനരംഗത്തും ധാരാളം സ്ത്രീകളുണ്ട്. ഓരോരുത്തരും അവർ ആഗ്രഹിക്കുന്ന രംഗങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. മുൻ സർക്കാരിന്റെ കീഴിൽ ജോലി ചെയ്തിരുന്ന ഒരു വനിത ഉദ്യോഗസ്ഥയെ പോലും താലിബാന്റെ നേതൃത്വത്തിലുള്ള സർക്കാർ പുറത്താക്കിയിട്ടില്ലെന്നും’ മുത്തഖി പറഞ്ഞു. അതേസമയം രാജ്യത്തെ മുഴുവൻ സ്കൂളുകളും ഇതുവരെ പൂർണ്ണമായും തുറന്ന് പ്രവർത്തിക്കാനായിട്ടില്ലെന്ന കാര്യം മുത്തഖി സമ്മതിച്ചു. എന്നാൽ കൊറോണയുടെ വ്യാപനത്തെ തുടർന്നാണ് ഇതെന്നാണ് വാദം.
ഐഎസ് രാജ്യത്തിന് ഒരു ഭീഷണിയായിരുന്നെങ്കിലും, ഇപ്പോൾ അവരുടെ സാന്നിദ്ധ്യം കുറഞ്ഞ് വരികയാണെന്നും മുത്തഖി അവകാശപ്പെട്ടു. ‘ ഐഎസ് അഫ്ഗാനിസ്താന് വലിയ ഭീഷണിയായിരുന്നു. എങ്കിലും രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും അവരെ ഇല്ലാതാക്കാൻ താലിബാന് സാധിച്ചിട്ടുണ്ട്. വളരെ കുറച്ച് സ്ഥലങ്ങളിൽ മാത്രമാണ് ഐഎസിന്റെ ആൾക്കാരുള്ളത്. വൈകാതെ തന്നെ രാജ്യത്ത് നിന്നും ഐഎസിനെ തുടച്ചു നീക്കുമെന്നും’ മുത്തഖി പറയുന്നു.
Comments