ഭോപ്പാൽ: ബിർസ മുണ്ടയുടെ ജയന്തി എല്ലാ വർഷവും നവംബർ 15 ന് ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യമായാണ് ഗോത്രസമൂഹത്തിന്റെ സംസ്കാരവും സ്വാതന്ത്ര്യസമരത്തിനും രാഷ്ട്രനിർമ്മാണത്തിനും അവർ നൽകിയ സംഭാവനകളും അഭിമാനപൂർവം ആദരിക്കപ്പെടുന്നതും സ്മരിക്കപ്പെടുന്നതുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഭോപ്പാലിലെ ജൻജാതിയ ഗൗരവ് ദിവസ് മഹാസമ്മേളനത്തിൽ ഗോത്ര സമുദായത്തിലെ സ്വാതന്ത്ര്യ സമര സേനാനി ബിർസ മുണ്ടയ്ക്ക് ജന്മവാർഷികത്തിൽ പുഷ്പാഞ്ജലി അർപ്പിച്ച ശേഷം സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് ഇന്ത്യ അതിന്റെ ആദ്യ ജൻജാതിയ ഗൗരവ് ദിവസ് ആഘോഷിക്കുകയാണ്. സ്വാതന്ത്ര്യാനന്തരം ആദ്യമായി ഗോത്രവർഗ സമൂഹത്തിന്റെ കല, സംസ്കാരം, സ്വാതന്ത്ര്യ സമരത്തിനും രാഷ്ട്രനിർമ്മാണത്തിനും അവർ നൽകിയ സംഭാവനകൾ അഭിമാനത്തോടെ സ്മരിക്കുകയും ആദരിക്കുകയും ചെയ്യുകയാണെന്ന് മഹാസമ്മേളനത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.
ചടങ്ങിൽ സംസ്ഥാനത്തെ ‘റേഷൻ ആപ്കെ ഗ്രാം’ പദ്ധതി ഉൾപ്പെടെ നിരവധി സംരംഭങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.ജൻജാതിയ സമുദായത്തിന്റെ ക്ഷേമം ലക്ഷ്യം വെച്ചാണ് പദ്ധതികൾ ആരംഭിച്ചിരിക്കുന്നത്.റേഷൻ ആപ്കെ പദ്ധതി പ്രകാരം ജൻജാതിയ സമുദായത്തിൽ നിന്നുള്ള ഗുണഭോക്താക്കൾക്ക് അവരുടെ റേഷൻ വാങ്ങാൻ ഇനി ദൂരസ്ഥലങ്ങളിലേക്ക് പോവേണ്ടതില്ല. മറിച്ച് അതത് ഗ്രാമങ്ങളിലേക്ക് എല്ലാ മാസവും പിഡിഎസ് റേഷന്റെ പ്രതിമാസ ക്വാട്ട എത്തിക്കും.
ചടങ്ങിനിടെ മദ്ധ്യപ്രദേശ് സിക്കിൾ സെൽ മിഷന്റെ ഭാഗമായുള്ള കൗൺസിലിംഗ് കാർഡുകൾ കൈമാറി.സിക്കിൾ സെൽ അനീമിയ, തലസീമിയ, മറ്റ് ഹീമോഗ്ലോബിനോപ്പതി എന്നിവ മൂലം ബുദ്ധിമുട്ടുന്ന രോഗികളെ പരിശോധിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി വികസിപ്പിച്ചെടുത്ത പദ്ധതിയാണിത്.50 ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, ത്രിപുര, ദാദ്ര & നഗർ ഹവേലി, ദാമൻ & ദിയു എന്നിവയുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായിട്ടാണ് ഏകലവ്യ റസിഡൻഷ്യൻ സ്കൂളുകൾ സ്ഥാപിക്കുന്നത്.
Comments