വാഴ്‌സോ: ബെലാറസിൽ നിന്ന് പോളണ്ടിലേക്ക് കടക്കാൻ ശ്രമിച്ച കുടിയേറ്റക്കാർക്കെതിരെ പോളിഷ് സൈന്യം കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പോളിഷ് സേനയ്‌ക്ക് നേരെ കുടിയേറ്റക്കാർ കല്ലുകളും മറ്റ് വസ്തുക്കളും എറിഞ്ഞതിനെ തുടർന്നാണ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചത്.
ആഴ്ചകളായി മദ്ധ്യപൂർവ്വേഷ്യയിൽ നിന്നുള്ള ആയിരക്കണക്കിന് കുടിയേറ്റക്കാർ യൂറോപ്യൻ യൂണിയനിൽ എത്താനുള്ള ശ്രമത്തിൽ ബെലാറസ് അതിർത്തിയിൽ തമ്പടിച്ചിരിക്കുകയാണ്. ഈ മാസം ഇതുവരെ ബെലാറസിൽ നിന്ന് പോളണ്ടിലേക്ക് അതിർത്തി കടക്കാൻ കുടിയേറ്റക്കാർ അയ്യായിരത്തിലധികം ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. കുട്ടികൾ ഉൾപ്പെടെയുള്ള കുടിയേറ്റക്കാർ ബെലാറസിനുള്ളിൽ തണുത്തുറഞ്ഞ അന്തരീക്ഷത്തിൽ താൽക്കാലിക ക്യാമ്പുകളിലാണ് കഴിയുന്നത്.
അതിനിടെ തിങ്കളാഴ്ച കുടിയേറ്റക്കാരിൽ പലരും വേലി പൊട്ടിച്ച് അതിർത്തിയുടെ ബെലാറഷ്യൻ ഭാഗത്ത് ഒത്തുകൂടി. പോളിഷ് സൈന്യം അവരെ തടഞ്ഞു. ഇതിനെതുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. ചൊവ്വാഴ്ച രാവിലെയോടെ കുസ്നിക്കയിലെ അതിർത്തി വേലി ആക്രമിച്ച കുടിയേറ്റക്കാർക്ക് സൈന്യം മറുപടി നൽകിയതായി പോളണ്ടിന്റെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
‘കുടിയേറ്റക്കാർ ഞങ്ങളുടെ സൈനികരെയും ഉദ്യോഗസ്ഥരെയും കല്ലുകൊണ്ട് ആക്രമിക്കുകയും വേലി തകർത്ത് പോളണ്ടിലേക്ക് കടക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. കുടിയേറ്റക്കാരുടെ ആക്രമണം തടയാൻ ഞങ്ങളുടെ സേവനങ്ങൾ കണ്ണീർ വാതകം പ്രയോഗിച്ചു,’ മന്ത്രാലയം ട്വീറ്റ് ചെയ്തു. അതിർത്തിക്കപ്പുറത്തേക്ക് വലിച്ചെറിയപ്പെട്ട വസ്തു മൂലം ഒരു ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റതായും തലയോട്ടി പൊട്ടിയതായി സംശയിക്കുന്നതായും പോളണ്ട് പോലീസ് പറഞ്ഞു.
ബെലാറസ് സേന കുടിയേറ്റക്കാർ സ്റ്റൺ ഗ്രനേഡുകളും മറ്റ് മിസൈലുകളും എറിയുമ്പോൾ നോക്കിനിന്നുവെന്നും പോലീസ് ആരോപിച്ചു. ബെലാറസിന്റെ അടുത്ത സഖ്യകക്ഷിയായ റഷ്യ കുടിയേറ്റക്കാർക്കെതിരെ പോളണ്ട് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചതിനെ അപലപിച്ചു. എന്നാൽ കുടിയേറ്റക്കാർക്ക് അതിർത്തി ലംഘിക്കാൻ കഴിഞ്ഞില്ല.
Comments