കൊച്ചി: ഡൽഹി സ്വദേശികളുടെ രണ്ട് പെൺമക്കൾ ഇരകളായ പോക്സോ കേസിൽ പോലീസ് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ നിർദ്ദേശം നൽകി ഹൈക്കോടതി. സംഭവത്തിൽ എഎസ്.ഐയ്ക്കെതിരെ കേസെടുക്കാഞ്ഞത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചു. പരാതിക്കാരോട് വിമാന ടിക്കറ്റിനടക്കം 98,500 രൂപയാണ് പോലീസ് വാങ്ങിയത്.
കേസന്വേഷണത്തിന് പോകാനായി ഉപയോഗിച്ച പണം എവിടെ നിന്നാണെന്ന് മേലുദ്യോഗസ്ഥർ എന്തുകൊണ്ട് തിരക്കിയില്ല. ഇക്കാര്യം സംബന്ധിച്ചും അന്വേഷണ വേണമെന്നും കോടതി നിർദ്ദേശിച്ചു. പണം ആവശ്യപ്പെട്ട കാര്യം പെൺകുട്ടിയുടെ അമ്മ ആരോപിച്ചതിൽ തെളിവുകൾ ഇല്ലെന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥർ കോടതിയിൽ അറിയിച്ചത്. എന്നാൽ പരാതിക്കാരോട് വിമാന ടിക്കറ്റിനടക്കമുള്ള പണം പോലീസ് വാങ്ങിയതിന് വ്യക്തമായ മൊഴിയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസിൽ ആരോപണ വിധേയരായ അഞ്ച് പോലീസുകാർക്കെതിരെ നടപടി എടുത്തു. ഇവരെ സസ്പെൻഡ് ചെയ്തതായും സർക്കാർ അറിയിച്ചു.
വീടുവിട്ടിറങ്ങിയ രണ്ട് പെൺമക്കളെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് ഡൽഹി സ്വദേശികളായ മാതാപിതാക്കൾ പോലീസിനെ സമീപിച്ചിരുന്നു. തുടർന്ന് പോലീസിന്റെ അന്വേഷണത്തിൽ പെൺകുട്ടികളെ ഡൽഹിയിൽ നിന്നും കണ്ടെത്തി. ഇവിടെ വെച്ചാണ് 17 കാരിയായ പെൺകുട്ടി പീഡനത്തിനിരയായത്. പോക്സോ കേസ് രജിസ്റ്റർ ചെയത പോലീസ്, പ്രതികളായ ഒരാളെ കൊണ്ട് പെൺകുട്ടിയെ വിവാഹം ചെയ്യിക്കാൻ മാതാപിതാക്കളെ നിർബന്ധിച്ചു. മാതാപിതാക്കൾ വിസമ്മതിച്ചതിനെ തുടർന്ന് പെൺകുട്ടികളെ നാട്ടിൽ എത്തിച്ചിട്ടും ഇവർക്ക് കൈമാറിയില്ല.
പെൺകുട്ടിയെ പീഡിപ്പിച്ചത് ഇവരുടെ സഹോദരന്മാരാണെന്ന് വരുത്തി തീർത്ത് പോലീസ് അവരെ അറസ്റ്റ് ചെയ്തു. പിന്നീട് കേസ് ഒതുക്കി തീർക്കാൻ എ.എസ്ഐ വിനോദ് കൃഷ്ണ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു.
Comments