ഒറ്റയടിക്ക് 72 മിസൈലുകൾ തൊടുക്കാൻ കഴിയുന്ന മിസൈൽ പ്രതിരോധ സംവിധാനം .. 400 കിലോമീറ്റർ പരിധിയിൽ വ്യോമമാർഗ്ഗമെത്തുന്ന ഏത് ആയുധവും നിമിഷങ്ങൾക്കുള്ളിൽ ഭസ്മമാകും .ഒന്നര ട്രില്യൺ ഡോളർ ചെലവാക്കി അമേരിക്ക കണ്ടുപിടിച്ച എഫ് -35 ഫൈറ്റർ ജെറ്റ് പോലും ഇവനു മുന്നിൽ നിഷ്പ്രഭം. . 400 കിലോമീറ്റർ ദൂരത്തിലും 30 കിലോമീറ്റർ ഉയരത്തിലുമുള്ള ബോംബറുകൾ, സ്റ്റെൽത്ത് ഫൈറ്ററുകൾ, മിസൈലുകൾ, ഡ്രോണുകൾ എന്നിവയുൾപ്പെടെയുള്ള ഏത് ഭീഷണികളേയും പുല്ലുപോലെ നേരിടുന്ന ഭയങ്കരൻ.. ഇന്ത്യ റഷ്യയിൽ നിന്ന് വാങ്ങുന്ന എസ്-400 എന്ന മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ സവിശേഷതകൾ നിരവധിയാണ്. ഇന്ത്യൻ സൈന്യത്തിന് പ്രതിരോധ കരുത്തു നൽകുന്ന എസ്- 400 റഷ്യ വിതരണം ചെയ്ത് തുടങ്ങിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2018 ഒക്ടോബറിലാണ് ഇന്ത്യയും റഷ്യയും 5.43 ബില്യൺ ഡോളർ എസ്-400 മിസൈൽ പ്രതിരോധ കരാറിൽ ഒപ്പുവെച്ചത്. അമേരിക്കയുടെ ഉപരോധ ഭീഷണികളെ അവഗണിച്ചായിരുന്നു എസ്-400 വാങ്ങാനുള്ള കരാർ. ഇതിന്റെ ഭാഗമായി ഇന്ത്യൻ സൈനികർക്ക് മിസൈൽ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം ആരംഭിച്ചിരുന്നു. കൂടാതെ ഒരു സംഘം ശാസ്ത്രജ്ഞരും പരിശീലനം പൂർത്തിയാക്കി. . മുൻപ് നിശ്ചയിച്ചിരുന്ന പ്രകാരം തന്നെ മിസൈലിന്റെ കൈമാറ്റം ആരംഭിച്ചതായി ഫെഡറൽ സർവീസ് ഫോർ മിലിട്ടറി-ടെക്നിക്കൽ കോ-ഓപ്പറേഷൻ ഡയറക്ടർ ദിമിത്രി ഷുഗേവ് വ്യക്തമാക്കി.
ശത്രുക്കളുടെ പോർവിമാനങ്ങളെയും ഡ്രോണുകളെയും ബാലിസ്റ്റിക് – ക്രൂയിസ് മിസൈലുകളെയുമെല്ലാം 40 മുതൽ 400 കിലോമീറ്റർ വരെ അകലത്തിൽ വെച്ച് തീർത്തുകളയാൻ എസ്-400നാവും. ഇത്തരത്തിൽ ഒരേസമയം വ്യത്യസ്തമായ ലക്ഷ്യങ്ങൾ ഭേദിക്കാനുള്ള ശേഷിയാണ് റഷ്യൻ നിർമിത വ്യോമപ്രതിരോധ സംവിധാനമായ എസ്-400നെ ലോകശക്തികൾ പോലും ഭയക്കാൻ കാരണമാകുന്നത്. 600 കിലോമീറ്റർ പരിധിയിലെത്തുമ്പോൾ തന്നെ ശത്രു വിമാനങ്ങളുടെ സാന്നിദ്ധ്യം എസ് -400 മനസ്സിലാക്കും . മൂന്ന് വ്യത്യസ്ത മിസൈലുകളാണ് ശത്രുവിനെതിരെ തൊടുക്കാൻ തയ്യാറായി നിൽക്കുക . ദീർഘദൂര മിസൈലായ 40 എൻ 6 , മദ്ധ്യദീർഘ ദൂര മിസൈലായ 48 എൻ 6 , മദ്ധ്യദൂര മിസൈലായ 9എം96 എന്നിവയാണവ.
എട്ട് ലോഞ്ചറുകളും ഒരു നിയന്ത്രണ കേന്ദ്രവും ശക്തിയേറിയ റഡാറും 16 മിസൈലുകളുമാണ് എസ് -400 നുള്ളത് . മണിക്കൂറിൽ 17,000 കിലോമീറ്റർ വേഗതയിൽ വരുന്ന വ്യോമാക്രമണ സംവിധാനത്തെപ്പോലും തകർക്കാൻ ഇതിനു കഴിയും..അഞ്ച് എസ് -400 ആണ് റഷ്യയിൽ നിന്ന് ഭാരതം വാങ്ങുന്നത്. ഇതിൽ മൂന്നെണ്ണം പടിഞ്ഞാറ് ഭാഗത്തും രണ്ടെണ്ണം കിഴക്ക് ഭാഗത്തും വിന്യസിക്കും . കിഴക്ക് ഭാഗത്തുള്ളത് ചൈനീസ് ആക്രമണത്തെയും പടിഞ്ഞാറ് ഭാഗത്തുള്ളത് പാകിസ്ഥാൻ ആക്രമണത്തെയും പ്രതിരോധിക്കും.
മുമ്പെങ്ങുമില്ലാത്ത വിധം രണ്ട് മേഖലകളിൽ നിന്നുള്ള ഭീഷണിയാണ് ഇന്ത്യ നേരിടുന്നത്. അഫ്ഗാനിസ്താനിൽ താലിബാൻ കൂടി അധികാരത്തിലെത്തിയതോടെ ഭീഷണി ഇരട്ടിക്കുകയാണ്. ചൈന പാകിസ്താൻ താലിബാൻ അച്ചുതണ്ടിനെ ജാഗ്രതയോടെയാണ് ഇന്ത്യ വീക്ഷിക്കുന്നത്. തദ്ദേശീയമായ ആയുധങ്ങൾക്കും ദീർഘ ദൂര മിസൈലുകൾക്കുമൊപ്പം എസ്-400 എത്തുന്നത് രാജ്യത്തിന്റെ പ്രതിരോധക്കരുത്ത് പതിന്മടങ്ങ് വർദ്ധിപ്പിക്കുമെന്നതിൽ സംശയമില്ല.














