അരുണാചൽ പ്രദേശിൽ ഇന്ത്യയുടെ സ്ഥലം ചൈന പിടിച്ചടക്കിയോ ? അധിനിവേശം നടത്തിയ ചൈന അവിടെ വീടുകൾ നിർമ്മിച്ചോ ? ഒരു തരി മണ്ണു പോലും വിട്ടു നൽകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത് വെറുതെയായോ ? പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങൾ ശരിയാണോ ? നവമാദ്ധ്യമങ്ങളിലും ദൃശ്യമാദ്ധ്യമങ്ങളിലും ഒരു പോലെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണിത് . എന്താണിതിന്റെ സത്യാവസ്ഥ..
ഈ ആരോപണങ്ങൾക്കൊന്നും ഒരു അടിസ്ഥാനവുമില്ലെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. നിലവിൽ ചൈന അതിക്രമിച്ച് കയറി എന്നു പറയുന്ന സ്ഥലങ്ങളൊന്നും നമുക്ക് നഷ്ടമായത് 2014 ൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷമല്ലെന്നാണ് ചരിത്ര രേഖകൾ പറയുന്നത്. മോദി സർക്കാർ രാജ്യത്തെ അടിയറ വെച്ചുവെന്ന് വിലപിക്കുന്ന രാഹുൽ ഗാന്ധിയുടെ മുതു മുത്തച്ഛൻ സാക്ഷാൽ ജവഹർലാൽ നെഹ്രു പ്രധാനമന്ത്രിയായിരിക്കുന്ന കാലത്താണ് അരുണാചലിലെ ലോംഗ്ജു ഇന്ത്യയ്‌ക്ക് നഷ്ടമായത്.
റിട്ട. മേജർ ജനറൽമാരായ ജി ജി ദ്വിവേദിയും പിജെഎസ് സന്ധുവും എഴുതിയ ‘1962 വാർ- ദി അൺനോൺ ബാറ്റിൽസ്: ഓപ്പറേഷൻ ഇൻ സുബൻസിരി ആന്റ് സിയാംഗ് ഫ്രോണ്ടിയർ ഡിവിഷൻ’ എന്ന പുസ്തകത്തിൽ പറയുന്നതനുസരിച്ച് നെഹ്രുവിന്റെ പിടിപ്പുകേടാണ് ഇന്ത്യൻ മണ്ണ് നഷ്ടമാകാൻ കാരണമായത്. അരുണാചൽ പ്രദേശിലെ അപ്പർ സുബാൻസിരി ജില്ല 1950 മുതൽ ചൈന കയ്യടക്കിവെച്ചിരിക്കുകയാണ്. അതിർത്തിയിൽ ഗ്രാമങ്ങൾ പണിയുന്നതിന്റെ ഭാഗമായി ഇവിടെ 100 ഓളം വീടുകൾ നിർമ്മിച്ചു കഴിഞ്ഞു. 1959 ൽ നടന്ന ലോംഗ്ജു സംഘർഷമാണ് ഈ കയ്യേറ്റത്തിന് തുടക്കം കുറിച്ചത്. ഇതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് പുസ്തകത്തിൽ പരാമർശിക്കുന്നത്.
1950-51 കാലഘട്ടത്തിൽ ചൈനീസ് സർക്കാർ ടിബറ്റ് കീഴടക്കിയപ്പോൾ ടിബറ്റിന്റെ ആത്മീയാചാര്യൻ ദലൈലാമ ഇന്ത്യയിലേക്ക് പലായനം ചെയ്തു. കമ്യൂണിസ്റ്റ് സർക്കാരിന്റെ ആക്രമണം ഭയന്നാണ് ആത്മീയാചാര്യനും സംഘവും ഇന്ത്യയിലെത്തിയത്. അരുണാചൽ പ്രദേശിനോട് ചേർന്നു കിടക്കുന്ന ടിബറ്റിലെ ഷനാൻ പ്രദേശം ടിബറ്റൻ പ്രതിലോമവാദികളുടെ കേന്ദ്രമായാണ് കണക്കാക്കപ്പെട്ടിരുന്നത്. ഈ പ്രദേശത്ത് കൂടെയാണ് ദലൈലാമ ഇന്ത്യയിലേക്ക് കടന്നതും. ലഹാസയുടെ തെക്ക് കിഴക്കൻ ഭാഗത്ത് ഇന്ത്യയോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശം ചൈനയ്‌ക്ക് പ്രധാന്യം നിറഞ്ഞതായിരുന്നു. ഇന്ത്യയിലേക്കുള്ള പ്രവേശന മാർഗവും ഇത് തന്നെയാണ്. ഇതായിരുന്നു ചൈനയുടെ ആക്രമണത്തിന് കാരണം.
ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്താനും ഈ പ്രദേശം കൈക്കലാക്കാനും ചൈന ഗൂഢനീക്കങ്ങൾ നടത്തി. 1959, ജൂൺ 23 ന് ചൈനീസ് വിദേശകാര്യ ഓഫീസർമാർ ഇന്ത്യൻ കൗൺസിലർക്ക് ഒരു കത്ത് നൽകി. മിഗ്വിടൂണിലും, സംഗർ ഷാൻപോയിലും ചൈനയിലെ മറ്റ് ടിബറ്റൻ പ്രദേശങ്ങളിലും ഇന്ത്യ കൈയ്യേറ്റം നടത്തിയെന്നാണ് കത്തിൽ പറഞ്ഞിരുന്നത്. ടിബറ്റിനെ വിമത കൊള്ളക്കാരുമായി ഇന്ത്യ ബന്ധം സ്ഥാപിക്കുന്നതായും ചൈന കത്തിൽ ആരോപിച്ചു.
ചൈന പിടിച്ചെടുത്ത ടിബറ്റിന്റെ തെക്ക് കിഴക്കൻ പ്രദേശമായ മിഗ്വിടൂണിൽ ഇന്ത്യൻ സൈന്യം ഷെല്ലാക്രമണം നടത്തിയെന്നും 200 ഓളം പട്ടാളക്കാർ കടന്നുകയറിയെന്നുമായിരുന്നു ചൈനയുടെ വാദം. പ്രദേശത്ത് ഇന്ത്യ സൈനിക ക്യാമ്പുകൾ നിർമ്മിച്ചെന്നും ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടി വാദിച്ചു.
അന്താരാഷ്‌ട്ര അതിർത്തിയിൽ ഇന്ത്യൻ പ്രദേശത്ത് ഉൾപ്പെടുന്ന ലോംഗ്ജുവിലാണ് അന്ന് ഔട്ട് പോസ്റ്റ് സ്ഥാപാച്ചിരുന്നത്. വിശദമായ വിലയിരുത്തലുകൾക്ക് ശേഷം ഇന്ത്യയുടെ ഭാഗത്ത് നിന്നും അധിനിവേശം നടന്നിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെ ചൈന, ഇന്ത്യയിലെ ലോംഗ്ജു ഔട്ട്‌പോസ്റ്റ് ആക്രമിച്ചു. 1959 ഓഗസ്റ്റ് 25 ന് ലോംഗ്ജു ഔട്ട്‌പോസ്റ്റിന് സംരക്ഷണം നൽകിയിരുന്ന അസം റൈഫിൾസ് ജവാന്മാരെയാണ് ചൈന ആക്രമിച്ചത്. ഷനാൻ മിലിട്ടറി സബ് കമാന്റിലെ ഫസ്റ്റ് റെജിമെന്റിലെ സെക്കന്റ് കമ്പനിയാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. ഇന്ത്യൻ ഫോർവേർഡ് പിക്കറ്റിലെ 12 ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ചൈന വെടിയുതിർത്തു. പിന്നാലെ ഇവരെ അറസ്റ്റ് ചെയ്തു. ഇന്ത്യൻ ഔട്ട് പോസ്റ്റുകളും ചൈന ആക്രമിച്ച് തകർത്തു. ചൈനീസ് പട്ടാളത്തിന്റെ പിടിയിലായ 8 ഉദ്യോഗസ്ഥർ പിന്നീട് അതിവിദഗ്ധമായി രക്ഷപ്പെട്ടു.
ഇതിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. അന്താരാഷ്‌ട്ര അതിർത്തിയിൽ നിന്ന് രണ്ട് മൈൽ തെക്കൻ മേഖലയിലാണ് ചൈന ആക്രമണം നടത്തിയത് എന്നും ഇത് ഇന്ത്യയുടെ പ്രദേശങ്ങൾ പിടിച്ചടക്കാനുള്ള ചൈനയുടെ ഗൂഢതന്ത്രമാണെന്നുമാണ് ഇന്ത്യ പറഞ്ഞത്. എന്നാൽ ഓഗസ്റ്റ് 26 നും ലോംഗ്ജുവിൽ ചൈന ആക്രമണം നടത്തി.
ഇന്ത്യയാണ് തങ്ങൾക്കെതിരെ ആക്രമണം നടത്തിയത് എന്നായിരുന്നു അന്നും ചൈനയുടെ ആരോപണം. ഓഗസ്റ്റ് 25 ന് ഇന്ത്യൻ സൈന്യം ചൈനീസ് പ്രദേശമായ മിഗ്വിടൂണിലേക്ക് കടന്നുകയറുകയും മെഷീൻ ഗണ്ണുകളും റൈഫിളും ഉപയോഗിച്ച് ആക്രമണം നടത്തുകയും ചെയ്തു എന്നാണ് ചൈനയുടെ ആരോപണം. ചൈനീസ് പട്ടാളം പ്രത്യാക്രമണം നടത്തിയതോടെ ഇന്ത്യൻ സൈന്യം പിന്തിരിഞ്ഞു എന്നും ചൈനയുടെ അറിയിപ്പിൽ പറയുന്നു.അപ്പോഴേക്കും ലോംഗ്ജുവിൽ ചൈന ആധിപത്യം സ്ഥാപിച്ചു. ചൈനയുടെ അധിനിവേശത്തിന് ശേഷം ലോംഗ്ജുവിലേക്ക് ഇന്ത്യ മടങ്ങിയില്ല. അതിന് പകരം ലോഗ്ജുവിൽ നിന്ന് 10 കിലോമീറ്റർ തെക്ക് മാറി മാജ എന്ന പ്രദേശത്ത് അസം റൈഫിൾസ് സ്ഥാനമുറപ്പിച്ചു.
ചൈന പട്ടാളം ഇന്ത്യയിലേക്ക് കടന്നു കയറിയപ്പോൾ ഇന്ത്യ – ചീന ഭായിഭായി മുദ്രാവാക്യവും കൊണ്ട് നിഷ്‌ക്രിയനായിരിക്കുകയായിരുന്നു ജവഹർലാൽ നെഹ്രു. ചൈനയെ വിശ്വസിച്ചതിന്റെ പ്രത്യാഘാതം 1962 ലും ഇന്ത്യ നേരിടേണ്ടി വന്നു. അതേസമയം ഡോക്ലാമിലാകട്ടെ , ഗാൽവനിലാകട്ടെ കരുത്തുറ്റ പ്രതിരോധവും പ്രത്യാക്രമണവുമാണ് മോദി സർക്കാരിന്റെ കാലത്ത് ഇന്ത്യൻ സൈന്യം നടത്തിയത്. ചൈനീസ് അധിനിവേശത്തെ കയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് പ്രഖ്യാപിച്ച മോദിസർക്കാർ അത്യാധുനിക ആയുധങ്ങളും മിസൈലുകളും അതിർത്തി മേഖലകളിൽ വിന്യസിച്ചിരിക്കുകയാണ്..
തോറ്റു മടങ്ങാനോ മിണ്ടാതിരിക്കാനോ ഇന്ത്യ ഒരുക്കമല്ല… എതിർത്താൽ തിരിച്ചടിക്കും , അതിക്രമിച്ചാൽ അടിച്ചോടിക്കും .. നയം വ്യക്തമാണ്.. ഭരണാധികാരികൾ ശക്തരുമാണ് .. പച്ചക്കള്ളം പ്രചരിപ്പിക്കലല്ല, കൂടെ നിന്ന് പിന്തുണയ്‌ക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടത്. അതാണ് രാജ്യസ്‌നേഹവും ..














