ന്യൂഡൽഹി: 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുഖ്യപ്രതി സുകേഷ് ചന്ദ്രശേഖരന് ജയിലിൽ സുഖ ജീവിതം. ഇതിനായി ജയിലിലെ അധികൃതർക്ക് മാത്രം കോടികൾ കൈക്കൂലി നൽകിയതായാണ് വിവരം. ഡൽഹി പോലീസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മലയാള സിനിമാ നടി ലീന മരിയാ പോൾ ഉൾപ്പെട്ടക്കേസാണിത്.
ജയിലിൽ ഫോൺ ഉപയോഗിക്കുന്നതിനും സെല്ലിൽ ഒറ്റയ്‌ക്ക് താമസിക്കുന്നതിനുമാണ് ഇത്രയധികം തുക ഉപയോഗിച്ചത്. ഇതുവഴിയാണ് ജയിലിൽ ആയിരുന്നിട്ട് പോലും കോടികളുടെ തട്ടിപ്പ് നടത്താൻ സുകേഷിനായത്. തിഹാർ ജയിലിൽ ഒരു മുറിയിൽ ഒറ്റയ്‌ക്കായിരുന്നു സുകേഷിന്റെ താമസം. 2017 മുതൽ ജയിലിലാണ് സുകേഷ്.
രണ്ടാഴ്‌ച്ചത്തേയ്‌ക്ക് മാത്രം മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് 60 മുതൽ 80 ലക്ഷം രൂപയാണ് നൽകിയിരുന്നത്. ഇത്തരത്തിൽ കോടിക്കണക്കിന് രൂപയാണ് ഒരു മാസം മാത്രം നൽകുന്നത്. സുകേഷിന്റെ നിർദ്ദേശം അനുസരിച്ച് ജയിൽ അധികൃതർ ഒത്താശ ചെയ്യുകയും ചെയ്തിരുന്നു.
തട്ടിപ്പ് നടത്താനായി സുകേഷ് ഉപയോഗിച്ച മൊബൈൽ ഫോണും സിംകാർഡും ജയിലിലെ ഉദ്യോഗസ്ഥരാണ് എത്തിച്ചത്. ജയിലിൽ ഇടയ്‌ക്ക് ചില അതിഥികൾ ഇയാളെ കാണാനും എത്തിയിരുന്നു. തിഹാർ ജയിലിൽ നിന്നുള്ള സുകേഷിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒറ്റയ്‌ക്ക് ഒരു മുറിയിൽ സുകേഷ് നടക്കുന്നതും സിസിടിവിയിൽ പതിയാതിരിക്കാൻ ക്യാമറ തുണി ഉപയോഗിച്ച് മറച്ചിരിക്കുന്നതും ചിത്രത്തിൽ കാണാനാകും.
സാമ്പത്തിക തട്ടിപ്പ് കേസിൽ സുകേഷ് ചന്ദ്രശേഖറും നടി ലീന മരിയ പോളും അടക്കം ഇതുവരെ 14 പേരാണ് അറസ്റ്റിലായത്. സാമ്പത്തിക തട്ടിപ്പിന് നേതൃത്വം നൽകിയിരുന്നത് സുകേഷാണ്. എന്നാൽ മറ്റൊരു തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന സുകേഷ് എങ്ങനെ തട്ടിപ്പ് നടത്തുമെന്ന ചോദ്യം ബാക്കി നിൽക്കുകയായിരുന്നു. ഈ ചോദ്യത്തിനാണ് ഇപ്പോൾ ഉത്തരം ലഭിച്ചിരിക്കുന്നത്.
Comments