മലപ്പുറം: മോഹൻലാലിനെതിരെ വിവാദ പരാമർശവുമായി എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ. മരക്കാർ റിലീസുമായി ബന്ധപ്പെട്ടാണ് ഫസൽ ഗഫൂറിന്റെ പരാമർശം. പെരിന്തൽമണ്ണ എംഇഎസ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ മീഡിയ സ്റ്റുഡിയോ സൈക്കോളജി ലാബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോഹൻലാൽ മലയാളം സിനിമാ വ്യവസായത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. മോഹൻലാൽ മലയാള സിനിമയിലെ ബഫൂണാണ്. മരക്കാർ റിലീസുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രിൻസിപ്പലിന്റെ മുറിയിൽ ചില വിദ്യാർത്ഥികൾ പോകുന്നതുപോലെയാണ് മോഹൻലാൽ മുഖ്യന്റെ അടുത്തു പോയത്. പിന്നെ എന്താണ് നടന്നതെന്ന് എനിക്ക് അറിയില്ല, എന്നിങ്ങനെയാണ് ഫസൽ ഗഫൂറിന്റെ പരാമർശം.
അപ്പം ചുടുന്ന പോലെയാണ് അയാളുടെ സിനിമകൾ പുറത്തിറങ്ങുന്നത്. പതിനഞ്ച് ദിവസം കൊണ്ട് ഒരു പടം തീർത്ത് അടുത്തത് ആരംഭിക്കുകയാണ്. എന്നാൽ സിനിമകളുടെ കഥയോ, സ്‌ക്രിപ്‌റ്റോ ഒന്നും അയാൾക്ക് അറിയില്ലെന്നും ഗഫൂർ പരാമർശിച്ചു.
മരക്കാർ ഒടിടി റിലീസ് പ്രഖ്യാപിച്ച വിഷയത്തിൽ മുഖ്യമന്ത്രി അടക്കം ഇടപെട്ടു. എന്നാൽ എന്താണ് ഇതിന്റെ ആവശ്യം. സംസ്ഥാന സർക്കാരിന് നികുതി നഷ്ടപ്പെടുമെന്നോർത്താണ് പിന്നീട് തീയറ്റർ റിലീസ് പ്രഖ്യാപിച്ചത്. ഇങ്ങനെയുള്ള പലകാര്യങ്ങൾ കൊണ്ട് മലയാള സിനിമ ഇൻഡസ്ട്രിയെ മരക്കാറും മോഹൻലാലും ചേർന്ന് നശിപ്പിച്ചു എന്നും ഗഫൂർ പറയുന്നു.
ഒരു സിനിമ പുറത്തിറങ്ങുന്നതിൽ എന്തിനാണ് ഇങ്ങനെയുള്ള പ്രതികരണങ്ങൾ. ഒടിടി റിലീസിൽ നികുതി സംസ്ഥാന സർക്കാരിന് ലഭിക്കില്ല. അതെല്ലാം കുത്തകകളുടെ കൈകളിലെത്തും. സിനിമാ മേഖല നശിച്ചുകഴിഞ്ഞാൽ അവർ നികുതി കുറയ്‌ക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Comments