ജയ്പൂർ: വിവാഹ വേദിയിൽ മാതൃകയായി രാജസ്ഥാനിലെ നവവധു. സ്ത്രീധനത്തിനായി മാറ്റിവെച്ച തുക പെൺകുട്ടികൾക്ക് ഹോസ്റ്റൽ നിർമ്മിക്കാനായി മാറ്റിവെച്ചിരിക്കുകയാണ് അഞ്ജലി കൻവാർ എന്ന വധു. രാജസ്ഥാനിലെ ബാർമർ നഗരത്തിലെ കിഷോർ സിംഗ് കനോദിന്റെ മകളാണ് അഞ്ജലി.
നവംബർ 21ന് പ്രവീൺ സിംഗ് എന്ന ആളുമായായിരുന്നു അഞ്ജലിയുടെ വിവാഹം. സ്ത്രീധനമായി മാറ്റിവെച്ച തുക പെൺകുട്ടികൾക്ക് ഹോസ്റ്റൽ നിർമ്മിക്കുന്നതിനായി നൽകണമെന്ന് അഞ്ജലി പിതാവിനോട് ആവശ്യപ്പെട്ടിരുന്നു.വിവാഹ ദിവസത്തിന് മുൻപാണ് അഞ്ജലി തന്റെ ആവശ്യം പിതാവിനെ അറിയിച്ചത്.
വിവാഹ ചടങ്ങുകൾ പൂർത്തിയായ ശേഷം പിതാവ് കിഷോർ സിംഗ് കനോദ് മകൾക്ക് ബ്ലാങ്ക് ചെക്ക് നൽകുകയും ആവശ്യമുള്ള പണം എഴുതിയെടുക്കാൻ മകളോട് നിർദ്ദേശിക്കുകയും ചെയ്തു. വിവാഹം കഴിഞ്ഞയുടൻ അഞ്ജലി വില്ലേജ് ഓഫീസർ മഹന്ത് പ്രതാപ് പുരിയെ ഹോസ്റ്റൽ നിർമ്മിക്കാൻ പണം നൽകാമെന്ന വിവരം അറിയിച്ചു. തുടർന്ന് വില്ലേജ് ഓഫീസർ വിവാഹ വേദിയിലെത്തി ഇക്കാര്യം ഏവരെയും അറിയിക്കുകയായിരുന്നു. അഞ്ജലിയുടെ ഈ പ്രവൃത്തിയെ എല്ലാവരും അഭിനന്ദിച്ചു.
പെൺകുട്ടികളുടെ ഹോസ്റ്റൽ നിർമ്മാണത്തിന് കിഷോർ സിംഗ് കനോദ് ഒരു കോടി രൂപ സംഭാവന നൽകിയിരുന്നു. നിർമ്മാണത്തിന് ആവശ്യമായ ബാക്കി തുകയാണ് അഞ്ജലി തന്റെ സ്ത്രീധനത്തിൽ നിന്നും നൽകിയത്. ഏകദേശം 75 ലക്ഷം രൂപയാണ് അഞ്ജലി നൽകിയത്. പിതാവിന്റെയും മകളുടെയും തീരുമാനത്തെ അഭിനന്ദനങ്ങൾകൊണ്ട് മൂടുകയാണ് സമൂഹമാദ്ധ്യമങ്ങൾ എല്ലാം.
Comments