ടൈറ്റാനിക്കിലേക്ക് ഒരു യാത്ര പോയാലോ…? ജാക്കിന്റെയും റോസിന്റെയും തീവ്ര പ്രണയവും വിരഹവും വെള്ളിത്തിരയിലെത്തിയ ജെയിംസ് കാമറൂണിന്റെ ടൈറ്റാനിക്ക് സിനിമയിലേക്കല്ല…കോടിക്കണക്കിന് രൂപ ചിലവഴിച്ച് അത്യാഡംബരത്തോടെ നിർമ്മിച്ച ഒറിജിനൽ ടൈറ്റാനിക് കപ്പലിലേക്ക്…….
അതിന് നൂറ്റാണ്ടുകൾക്ക് മുൻപുണ്ടായ ദുരന്തത്തിൽ കപ്പൽ കടലാഴങ്ങളിലേക്ക് പോയില്ലേ എന്ന് ചോദിക്കാൻ വരട്ടെ…. ഇന്നും കാലങ്ങളെ അതിജീവിച്ച് കടലിന്റെ മാറിൽ നിലനിൽക്കുന്നുണ്ട് ദ ഗ്രേറ്റ് ടൈറ്റാനിക്…..
ചരിത്രത്തിൽ ഇന്നും മായാത്ത ഓർമ്മയായി നിൽക്കുന്ന ടൈറ്റാനിക് നേരിട്ട് കാണണമെന്ന് ആഗ്രഹിക്കുന്നവർക്ക് അവസരം ഒരുക്കുകയാണ് ഓഷ്യൻ ഗേറ്റ് എസ്പെഡിഷൻസ്….അസാധ്യം എന്ന് തോന്നുമെങ്കിലും സംഗതി സിംബിളാണ് പവർഫുള്ളുമാണ്.12,500 അടി താഴെ ആഴക്കടലിലുള്ള അത്യപൂർവ്വമായ ആ കാഴ്ചയ്‌ക്കാണ് കമ്പനി അവസരമൊരുക്കുന്നത്. കടലിനടിയിൽ പര്യവേക്ഷണം നടത്തുന്ന സ്വകാര്യ കമ്പനിയാണ് ഇത്.
1985 ലാണ് വടക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിൽ ടൈറ്റാനിക്കിന്റെ അവശിഷ്ടം ആദ്യമായി കണ്ടെത്തിയത്. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഇതു വരെ ആകെ 250 ആളുകൾ മാത്രമേ ടൈറ്റാനിക്ക് കണ്ടിട്ടുള്ളൂ..
അടുത്ത വർഷം മെയ് മാസത്തിൽ ആരംഭിച്ച് ജൂണിൽ അവസാനിക്കുന്ന സമുദ്രപര്യവേഷണ യാത്ര പക്ഷേ ഒട്ടും എളുപ്പമല്ല….ഒരു കോടി എൺപത്താറുലക്ഷം രൂപ എന്ന വമ്പൻ തുകയാണ് കമ്പനി ഈ യാത്രയുടെ ഒരു ടിക്കറ്റിനായി ആവശ്യപ്പെടുന്നത്.
കാഡയിലെ സെന്റ് ജോൺസിൽനിന്നാണ് 370 കിലോ മീറ്റർ അകലെയുള്ള ടൈറ്റാനിക് അവശിഷ്ടങ്ങളിലേക്ക് യാത്ര ആരംഭിക്കുക. ടൈറ്റാനിക് മുങ്ങിക്കിടക്കുന്ന സ്ഥലത്ത് നിർത്തിയിട്ട ആഡംബര കപ്പലിൽനിന്നും കമ്പനിയുടെ അത്യാധുനിക സജ്ജീകരണങ്ങളുള്ള മുങ്ങിക്കപ്പലിലാണ് ടൈറ്റാനിക്കിലേക്ക് യാത്ര പോവുക.
ഓരോ യാത്രയിലും പരമാവധി അഞ്ചുപേരായിരിക്കും ഉണ്ടാവുക. പര്യവേക്ഷണ വിദഗ്ധരും മുങ്ങൽ വിദഗ്ധരും ഗവേഷകരും യാത്രയിൽ സഹയാത്രികരായി ഉണ്ടാവും. 4000 അടി താഴ്ചയിലേക്കാണ് സഞ്ചരിക്കേണ്ടത്. ഇതിനായി മിഷൻ സ്പെഷ്യലിസ്റ്റ് ആകാനുള്ള പരീശീലനം നൽകും. പരിശീലനത്തിനൊടുവിൽ ടൈറ്റൻ മുങ്ങിക്കപ്പൽ വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലുള്ള ടൈറ്റാനിക് കപ്പൽ അവശിഷ്ടത്തിന് മുകളിലെത്തുന്നു. ഇവിടെ നിന്നും കടലിലിറങ്ങിയുള്ള യഥാർത്ഥ യാത്ര ആരംഭിക്കും.
ടൈറ്റാനിക് കാണാനുള്ള ഓരോ മുങ്ങലും ആറ് മുതൽ എട്ട് മണിക്കൂർ വരെ നീളും. മുങ്ങിക്കപ്പലിന്റെ അകത്ത് 2 അടി വീതിയുള്ള ജനൽ വഴി പുറത്തുള്ള കാഴ്ചകൾ കാണാം.
ഏറ്റവും പുതിയ ക്യാമറാ സാങ്കേതികവിദ്യകളുള്ളതാണ് മുങ്ങിക്കപ്പൽ. കപ്പലിന്റെ അവശിഷ്ടങ്ങളുടെ നാശത്തിന്റെ തോത് നിർണ്ണയിക്കാനും അവശിഷ്ടങ്ങളിൽ വസിക്കുന്ന സമുദ്രജീവികളെ വിലയിരുത്താനും സജ്ജീകരണങ്ങൾ കപ്പലിലുണ്ടാവും.
ടൈറ്റാനിക് തിരിച്ചുവരവില്ലാത്തവിധം സമുദ്രത്തോട് ചേരുകയാണ്. ഇത് പൂർത്തിയാകും മുൻപ് അവിടെ നിന്നും പരമാവധി വിവരം ശേഖരിക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. ലോഹം തിന്നുന്ന ബാക്ടീരികളും, സമുദ്രജല പ്രവാഹവും ടൈറ്റാനിക്കിന് കാർന്നു തിന്നുകൊണ്ടിരിക്കുകയാണ്.
അടുത്ത 40 വർഷത്തിനുള്ളിൽ കപ്പലിന്റെ പുറംഭാഗവും ഘടനയും തകരാൻ സാധ്യതയുണ്ടെന്നാണ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്റെ വിലയിരുത്തൽ. ഇതുകൂടി വെച്ചാണ് ഈ സ്വകാര്യ കമ്പനി ആളുകളെ യാത്രയ്‌ക്ക് ക്ഷണിക്കുന്നത്.
ഇത് ആദ്യമായല്ല ടൈറ്റാനിക് കാണാൻ കമ്പനി ആളുകളെ ക്ഷണിക്കുന്നത്. കഴിഞ്ഞ വർഷവും കമ്പനി ഇത്തരത്തിൽ ഒരു യാത്ര സംഘടിപ്പിച്ചിരുന്നു. ഇത്രയൊക്കെ കേട്ടിട്ട് ടൈറ്റാനിക്ക് ഒന്ന് കണ്ടാൽ നന്നായിരുന്നു എന്ന് തോന്നുന്നുണ്ടോ …? എന്നാൽ ഒരു കോടി എൺപത്തിയാറു ലക്ഷം രൂപയുമായി ഓഷ്യൻ ഗേറ്റ് എസ്പെഡിഷൻസിനെ സമീപിച്ചോളൂ…
Comments