പാലക്കാട്: അട്ടപ്പാടിയിലെ ശിശുമരണങ്ങളിന്മേൽ പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പരിഹാരമാർഗ്ഗങ്ങളടങ്ങുന്ന റിപ്പോർട്ട് ഒരാഴ്ചയ്‌ക്കുള്ളിൽ സമർപ്പിക്കാനും നിർദ്ദേശമുണ്ട്. ജില്ലാ ഭരണകൂടം, ഡിഎംഒ, ഉൾപ്പടെയുള്ളവരോടാണ് റിപ്പോർട്ട് തേടിയത്. വെള്ളിയാഴ്ച രാത്രി ആറു വയസ്സുള്ള ഒരു കുട്ടി കൂടി മരിച്ചതോടെ കഴിഞ്ഞ ഒൻപത് വർഷത്തിനിടെ അട്ടപ്പാടിയിൽ മരിച്ചത് 121 കുട്ടികളാണെന്നാണ് കണക്ക്. 2013 മുതൽ ഇന്നലെ വരെയുള്ള ഔദ്യോഗിക കണക്ക് അനുസരിച്ചാണിത്. സെറിബ്രൽ പാഴ്‌സി ബാധിച്ച കുട്ടിയാണ് കഴിഞ്ഞ ദിവസം രാത്രി മരിച്ചത്. നാല് ദിവസത്തിനുള്ളിൽ അട്ടപ്പാടിയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ ശിശു മരണമാണിത്. ഈ വർഷം ഇതുവരെ 12 കുട്ടികൾ മരിച്ചെന്നാണ് റിപ്പോർട്ട്. ഇതിൽ 11 പേരും നവജാത ശിശുക്കളാണ്.
ശിശുമരണം സംബന്ധിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അട്ടപ്പാടിയിലെ നവജാത ശിശുമരണത്തിൽ മന്ത്രി കെ രാധാകൃഷ്ണനും റിപ്പോർട്ട് തേടി. സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് പട്ടിക വർഗ്ഗ ഡയറക്ടർ ടി വി അനുപമയ്‌ക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. അട്ടപ്പാടിയിൽ വനവാസി വിഷയങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. നവജാത ശിശുക്കളുടെ മരണം ആവർത്തിക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ ജനനി ജന്മരക്ഷാ പദ്ധതിയുടെ ആനുകൂല്യം അട്ടപ്പാടിയിലെ അമ്മമാർക്ക് ലഭിച്ചിട്ട് മൂന്ന് മാസമായെന്ന് അധികൃതർ തന്നെ പറയുന്നുണ്ട്. അട്ടപ്പാടിയിലെ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും മാസം രണ്ടായിരം രൂപയാണ് പദ്ധതി വഴി നൽകിയിരുന്നത്. പോഷകാഹാരത്തിനായി മൂന്ന് മാസം മുതൽ പതിനെട്ട് മാസം വരെ രണ്ടായിരം രൂപയാണ് വിതരണം ചെയ്യുക. മൂന്ന് മാസമായിട്ട് ഈ തുക മുടങ്ങി കിടക്കുകയാണ്. എട്ട് വർഷം മുൻപ് ശിശുമരണം തുടർക്കഥയായപ്പോൾ നടപ്പാക്കിയ പദ്ധതിയാണ് ജനനി-ജന്മരക്ഷ. അട്ടപ്പാടിയിൽ ഈ വർഷം 560ഓളം ഗുണഭോക്താക്കളാണ് പദ്ധതിപ്രകാരമുള്ളത്.
ആവശ്യത്തിന് ഫണ്ടില്ലാത്തതിനാൽ പല പ്രവർത്തനങ്ങളും നിലച്ച സ്ഥിതിയിലാണ്. മറ്റ് ചിലത് പേരിന് മാത്രമായതായും പരാതിയുണ്ട്. പ്രശ്‌നത്തിന്റെ ഗൗരവം പലപ്പോഴായി അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും യാതൊരു നീക്കവും ഉണ്ടായിട്ടില്ലെന്നാണ് ആരോപണം. കുട്ടികളുടെ തുടർമരണങ്ങൾ ദേശീയ തലത്തിൽ വരെ ചർച്ചയായതോടെ കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ ഇവിടെ എത്തിയപുന്നു. അതിന് ശേഷം തുടങ്ങിയ സ്‌പെഷ്യൽ പ്രൊജക്ടുകൾ വനവാസികൾക്ക് ഗുണം ചെയ്തിരുന്നു. എന്നാൽ ആരോഗ്യമേഖലയിൽ ഇവർക്ക് ആവശ്യത്തിന് സഹായങ്ങൾ ലഭിക്കാത്തത് പ്രതിസന്ധിയാകുന്നുണ്ടെന്നാണ് വിലയിരുത്തൽ. അട്ടപ്പാടിയിൽ വനവാസികളുടെ ഏക ആശ്രയമായ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ശമ്പള കുടിശിക വന്നതോടെ 59 താത്കാലിക ജീവനക്കാരെ ഇക്കഴിഞ്ഞ ആഴ്ച കൂട്ടത്തോടെ പിരിച്ച് വിട്ടിരുന്നു.















