ബൾബുകൾ ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. ദാ ഇതുപോലെ ഇരുട്ടിലായേനെ നമ്മുടെ ജീവിതം. ഈ അവസ്ഥയിൽ നിന്നും നമ്മെ രക്ഷിച്ചത് ഇലക്ട്രിക് ബൾബുകളുടെ കണ്ടുപിടിത്തമാണ്. പ്രശസ്ത ശാസ്ത്രജ്ഞനായ തോമസ് ആൽവാ എഡിസനാണ് ബൾബ് കണ്ടുപിടിച്ചതെന്നകാര്യം നമുക്ക് ഏവർക്കും അറിയാം. എന്നാൽ എങ്ങിനെയായിരുന്നു ഈ കണ്ടുപിടിത്തം എന്നാണ് വേൾഡ് ഓഫ് ഇൻവെൻഷൻസിന്റെ ഈ അദ്ധ്യായത്തിൽ നാം പരിചയപ്പെടാൻ പോകുന്നത്.
ഒരു നേരം പ്രത്യേകിച്ച് രാത്രി കാലങ്ങളിൽ കറന്റ് പോകുന്നത് നമുക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയൊന്നും അല്ല. മെഴുകുതിരിക്കോ… മണ്ണെണ്ണ വിളക്കിനോ ഒന്നും തന്നെ ഈ പ്രശ്നം പരിഹരിക്കാനുമാകില്ല. ഇതിന് നമ്മുടെ ബൾബുകൾ തന്നെ വേണം…
1879 ലാണ് തോമസ് ആൽവാ എഡിസൻ ഇലക്ട്രിക് ബൾബ് കണ്ടുപിടിച്ചത്. നിരവധി പരാജയങ്ങൾക്ക് പിന്നാലെ ലഭിച്ച വിജയമായിരുന്നു ബൾബുകൾ. എഡിനസു മുൻപു തന്നെ വൈദ്യുതി പ്രകാശം എന്ന പ്രതിഭാസം നിരവധി ശാസ്ത്രജ്ഞൻമാരെ ആകർഷിച്ചിരുന്നു. ഇതിന്റെ ഫലമായുണ്ടായ കണ്ടുപിടിത്തങ്ങളുടെ ചുവടുപിടിച്ചുകൊണ്ടായിരുന്നു എഡിസന്റെ പരീക്ഷണങ്ങൾ.
1812ൽ പ്രശസ്ത ശാസ്ത്രജ്ഞനായ ഹംഫ്രി ഡേവി ഇലക്ട്രിക് ലൈറ്റ് കണ്ടുപിടിച്ചതോടെയാണ് വൈദ്യുതിയെ എങ്ങിനെ വീടുകളിലും സ്ഥാപനങ്ങളിലുമെത്തിച്ച് ഫല പ്രദമായി ഉപയോഗിക്കാമെന്നത് സംബന്ധിച്ച പരീക്ഷണങ്ങൾ ഉടലെടുത്തത്. രണ്ട് വയറുകൾ ബാറ്ററിയിലും, ഒരു കാർബൺ ദണ്ഡിലും ഘടിപ്പിച്ചപ്പോൾ കാർബൺ കത്തിയെരിയുന്നതായി ഹംഫ്രി ഡേവി കണ്ടു. ഇങ്ങനെയാണ് അദ്ദേഹം ആദ്യത്തെ ഇലക്ട്രിക് ലൈറ്റ് കണ്ടുപിടിച്ചത്. വൈദ്യുത ദീപം അഥവാ ഇലക്ട്രിക് ആർക്ക് എന്നായിരുന്നു ഇതിനെ വിളിച്ചിരുന്നത്. ഇന്നാൽ ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കില്ല എന്നത് ഇത്തരം ലൈറ്റുകളുടെ പ്രധാന പരിമിതിയായിരുന്നു. കാരണം ഇതിന്റെ നേരം അധിക നേരം നിലനിൽക്കില്ല എന്നതായിരുന്നു. അതുകൊണ്ടുതന്നെ കാര്യങ്ങളെല്ലാം പഴയപടി തുടർന്നു. അതായത് ആളുകൾ ഇരുട്ടിൽ തന്നെ ജീവിച്ചു.
ഇതിനിടെ ഹംഫ്രി ഡേവിയുടെ പരീക്ഷണങ്ങളെ പിന്തുടർന്ന് നിരവധി ശാസ്ത്രജ്ഞർ രംഗത്തെത്തിയിരുന്നു. ഇത്തരത്തിൽ നടത്തിയ നിരവധി പരീക്ഷണങ്ങളുടെ ഫലമായി 1860 ൽ സർ ജോസഫ് വിൽസൺ സ്വാൻ ആദ്യമായി ഫിലമെന്റ് ഉപയോഗിച്ചുള്ള വൈദ്യുത ദീപം നിർമ്മിച്ചു. കാർബൺ ഫിലമെന്റുകളായിരുന്നു അദ്ദേഹം വൈദ്യുത ദീപത്തിനായി ഉപയോഗിച്ചിരുന്നത്. എന്നാൽ ഇത് പെട്ടെന്ന് കത്തിപോകുന്നത് ഇതിന്റെ പോരായ്മയായിരുന്നു.
സ്വാനിന്റെ വൈദ്യുത ദീപത്തിൽ നിന്നാണ് ഫിലമെന്റ് എന്ന ആശയം തോമസ് എഡിസന് ലഭിച്ചത്. ഫിലമെന്റുകളായി ഉപയോഗിക്കാൻ കഴിയുന്ന ലോഹങ്ങൾ ഏതെല്ലാമെന്ന് കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു പിന്നീടങ്ങോട്ടുള്ള അദ്ദേഹത്തിന്റെ പരീക്ഷണങ്ങൾ. ആയിരത്തോളം ലോഹങ്ങൾ അദ്ദേഹം തന്റെ പരീക്ഷണത്തിന് വിധേയമാക്കിയെന്നാണ് പറയപ്പെടുന്നത്. ഓരോ പരീക്ഷണം പരാജയപ്പെടുമ്പോഴും അദ്ദേഹം നിരാശനാകുന്നതിന് പകരം അതിൽ നിന്നും ആത്മവിശ്വാസം ഉൾക്കൊള്ളുകയായിരുന്നു ചെയ്തിരുന്നത്. പരീക്ഷണം പരാജയപ്പെടുമ്പോൾ ഫിലമെന്റ് ആക്കാൻ കഴിയാത്ത ഒരു ലോഹം കൂടി കണ്ടെത്തിയല്ലോ എന്നായിരുന്നു അദ്ദേഹത്തന്റെ സന്തോഷം.
ഇത്തരത്തിൽ പരീക്ഷണത്തിനിടെ ഒരിക്കൽ ഓക്സിജൻ ഇല്ലാത്ത ബൾബിനുള്ളിൽ കാർബൺ ഫിലമെന്റ് കത്തിച്ചപ്പോൾ അത് ഏറെ നേരം നിന്ന് കത്തുന്നത് അദ്ദേഹം കണ്ടു. ഇതോടെയായിരുന്നു ബൾബിന്റെ പിറവി. 1879 ൽ തുടർച്ചയായി 40 മണിക്കൂർ നേരം അണയാതെ കത്തുന്ന ഇലക്ട്രിക് ബൾബ് അദ്ദേഹം കണ്ടുപിടിച്ചു. എങ്കിലും തന്റെ പരീക്ഷണങ്ങൾ അവസാനിപ്പക്കാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. മികച്ച ഫിലമെന്റ് നിർമ്മിക്കുന്നതിന് വേണ്ടിയായിരുന്നു പിന്നീടങ്ങോട്ടുള്ള അദ്ദേഹത്തിന്റെ പരീക്ഷണം. അങ്ങിനെ തുടർച്ചയായി 1500 മണിക്കൂർ നേരം കത്തുന്ന കാർബൺ ഫിലമെന്റുകൾ അദ്ദേഹം വികസിപ്പിച്ചെടുത്തു.
കാർബൺ കത്തുമ്പോൾ ബൾബിൽ കരിപിടിക്കുക പതിവായിരുന്നു. 1903 ൽ വില്ലിസ് ആർ വിറ്റ്നി കരിപിടിക്കാത്ത ഫിലമെന്റ് കണ്ടുപിടിച്ചു. 1910 ൽ വില്യം ഡേവിഡ് കൂളിജ് കൂടുതൽ സമയം കത്തിജ്വലിക്കുന്ന ടംഗ്സ്റ്റൺ ഫിലമെന്റ് കണ്ടുപിടിച്ചതോടെ ബൾബുകളുടെ പ്രചാരം വർദ്ധിച്ചു. ഇന്നത്തെ ബൾബുകളിൽ ഉപയോഗിക്കുന്നത് ഡേവിഡ് കൂളിജിന്റെ ഈ ടംഗ്‌സ്റ്റൺ ഫിലമെന്റാണ്
Comments