തിരുവനന്തപുരം: ഒന്നും രണ്ടുമല്ല, പേരിന് ഒരാളെ തെരഞ്ഞെടുത്ത് ചരിത്രസംഭവമായി വീമ്പിളക്കുകയല്ല, സംസ്ഥാനത്തെ ബിജെപിയെ നയിക്കാൻ ഇനി 18 വനിതാ മണ്ഡലം പ്രസിഡന്റുമാർ. അടുക്കളയിൽ നിന്ന് അരങ്ങത്തേക്കുളള വനിതാമുന്നേറ്റത്തിന്റെ മുന്നണിപ്പോരാളികളായി മാറുകയാണ് ബിജെപി.
സ്ത്രീശാക്തീകരണത്തിന്റെ പ്രധാന്യം വെറും വാക്കുകളിൽ ഒതുക്കാതെ പ്രവൃത്തിയിൽ കൊണ്ടുവന്ന് ജനശ്രദ്ധ നേടിയിട്ടുള്ള പാരമ്പര്യമാണ് ബിജെപിയുടേതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. മണ്ഡല പുനക്രമീകരണത്തോടെ സംസ്ഥാനത്ത് ബിജെപിക്ക് 280 മണ്ഡലം പ്രസിഡന്റുമാരെയായിരുന്നു തെരഞ്ഞെടുക്കേണ്ടിയിരുന്നത്. ഇതിലാണ് 18 വനിതാനേതാക്കളെയും ഉൾപ്പെടുത്തിയത്.
കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ നിരവധി വനിതാസ്ഥാനാർഥികളെ വിജയിപ്പിച്ചെടുക്കാൻ ബിജെപിക്ക് കഴിഞ്ഞു. ഇതിന്റെ തുടർച്ചയാണ് പുതിയ മണ്ഡലം പുനഃക്രമീകരണത്തിൽ നേതൃസ്ഥാനത്തേക്ക് 18 വനിതകളെ ഉയർത്തിക്കൊണ്ടുവന്നത്. സ്ത്രീശാക്തീകരണം ചുവരെഴുത്തുകളിൽ ഒതുക്കി വിവേചനത്തിന്റെ നവോത്ഥാനമതില് കെട്ടിയവർക്കുള്ള കൃത്യമായ രാഷ്‌ട്രീയമറുപടിയാണ് ബിജെപിയുടെ ഈ ചുവടുവെപ്പെന്ന് നേതാക്കൾ പറയുന്നു.
ഭാവിയിൽ കേരളത്തിൽ നിന്ന് നിരവധി വനിതാ എംഎൽഎമാരെയും എംപിമാരെയും രാജ്യത്തിന് സംഭാവന ചെയ്യാനുള്ള പരിശ്രമത്തിന്റെ അടിത്തറയ്‌ക്കാണ് ഇപ്പോൾ കേരള ബിജെപി തുടക്കമിട്ടിരിക്കുന്നതെന്നും സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടി. വനിതാ നേതാക്കൾ അടക്കം ബിജെപിയുടെ നടപടിയെ മുക്തകണ്ഠം പ്രശംസിക്കുകയാണ്.
സമസ്തമേഖലകളിലും ലിംഗഭേദമെന്യേ തുല്യപ്രാധാന്യം വേണമെന്നത് ബിജെപിയുടെ പ്രഖ്യാപിത നയമാണ്. സ്ത്രീകൾക്ക് മുന്നോട്ടുവരാനുള്ള നിരവധി പദ്ധതികൾ ആവിഷ്‌കരിച്ച നരേന്ദ്രമോദി സർക്കാർ രാഷ്‌ട്രീയത്തിലും ഭരണകാര്യത്തിലും സ്ത്രീകളെ സുപ്രധാനപദവികൾ നൽകി ആദരിച്ചിട്ടുണ്ട്. നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാംവരവിൽ 11 വനിതകളെയാണ് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. കഴിഞ്ഞ 17 വർഷത്തിനുള്ളിൽ മന്ത്രിപദവിയിലെത്തിയ വനിതകളുടെ എണ്ണത്തിൽ ഏറ്റവും വലിയ സംഖ്യയാണിത്.
Comments