തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ രാത്രിസമയത്ത് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നുവിടുന്ന തമിഴ്‌നാടിന്റെ നടപടിക്കെതിരെ കേരളം സുപ്രീംകോടതിയെ സമീപിക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് മഴ പെയ്തതിനാല്‍ പരമാവധി സംഭരണശേഷി 142 കവിയാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്നലെ രാത്രി അണക്കെട്ട് തുറന്നുവിട്ടു.
തിങ്കളാഴ്ച രാത്രിയാണ് അണക്കെട്ടിന്റെ ഷട്ടര്‍ തമിഴ്‌നാട് തുറന്നുവിട്ടത്. കേരളത്തിന് മുന്നറിയിപ്പ് നല്‍കാതെ ഒന്‍പത് ഷട്ടറുകളാണ് തുറന്നത്. ഇത് തീരപ്രദേശത്തെ വീടുകളില്‍ വെള്ളം കയറാന്‍ ഇടയാക്കിയെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.
തുടര്‍ച്ചയായി തമിഴ്‌നാടിന്റെ ഭാഗത്തുനിന്ന് നിഷേധനിലപാട് ആവര്‍ത്തിച്ചതോടെയാണ് സുപ്രീംകോടതിയെ സമീപിക്കാനുളള തീരുമാനം.
നേരത്തെയും സമാനമായ രീതിയില്‍ തമിഴ്‌നാട് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു വിട്ട് കേരളതീരത്ത് നാശം വിതച്ചിരുന്നു. പലപ്പോഴായി ഇക്കാര്യം തമിഴ്‌നാട് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നുവെങ്കിലും ആവര്‍ത്തിക്കുകയാണ്.
കേരളത്തെ അറിയിച്ചതിനുശേഷം പകല്‍ സമയത്ത് മാത്രം വെള്ളം തുറന്നുവിടണമെന്ന് തമിഴ്‌നാടിനോട് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും രാത്രികാലത്ത് ഷട്ടര്‍ തുറക്കുന്ന പതിവ് തുടരുകയാണ്.ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് സര്‍ക്കാരിന് കത്തയച്ചിരുന്നു.
ഒന്‍പത് ഷട്ടറുകളാണ് ഇന്നലെ രാത്രി തുറന്നുവിട്ടത്.2018 ലെ പ്രളയത്തിനു സമാനമായ ജലമൊഴുക്കാണ് ഇന്നലെ പെരിയാറില്‍ ഉണ്ടായത്. തീരവാസികള്‍ക്ക് ജില്ലാഭരണകൂടം ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.















