ന്യൂഡൽഹി: പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപ്പെട്ട സംഭവ സ്ഥലം സന്ദർശിച്ചേക്കും. രാജ്യത്തെ ഞെട്ടിച്ച അപകടത്തിന്റെ കാരണങ്ങളും സാഹചര്യങ്ങളും നേരിട്ട് വിലയിരുത്താനാണ് മന്ത്രി എത്തുന്നതെന്നാണ് വിവരം. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അപകടത്തിന് പിന്നാലെ പ്രധാനമന്ത്രിയെ ഇതുമായ ബന്ധപ്പെട്ട വിവരങ്ങൾ രാജ്‌നാഥ് സിംഗ് ധരിപ്പിച്ചിരുന്നു.
സൈനിക പ്രോട്ടോക്കോൾ അനുസരിച്ചാണ് പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി വിവരങ്ങൾ അറിയിച്ചത്. പാർലമെന്റിലും അദ്ദേഹം ഇതുസംബന്ധിച്ച് പ്രസ്താവന നടത്തും. അപകടത്തിൽ ആരൊക്കെ മരിച്ചുവെന്ന് ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഏഴ് പേർ മരിച്ചുവെന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ഊട്ടി പോലീസ് അറിയിച്ചത്. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
സുലൂരിലെ വ്യോമതാവളത്തിൽ നിന്നും വെല്ലിംഗ്ടണ്ണിലുള്ള ഡിഫൻസ് സർവ്വീസ് കോളേജിലേക്കുള്ള യാത്രക്കിടെയാണ് അപകടം. കുടുംബത്തിന് പുറമെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരും അടക്കം 14 പേർ ഹെലികോപ്ടറിൽ ഉണ്ടായിരുന്നു. 12.30നായിരുന്നു അപകടം. നീലഗിരിയിലെ കുനൂർ കട്ടേരിക്ക് സമീപമാണ് അപകടമുണ്ടായത്. വ്യോമസേനയുടെ എംഐ ശ്രേണിയിലുള്ള 17 v5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്.
Comments