കോയമ്പത്തൂർ : സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്ത് എന്നിവരുൾപ്പെടെ 13 പേരുടെ ജീവൻ നഷ്ടപ്പെട്ട ദുരന്തത്തിൽ രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റനായ വരുൺ സിംഗ്. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.
ധീരതയ്‌ക്കുള്ള അംഗീകാരമായി കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ ശൗര്യ ചക്ര പുരസ്‌കാരം ഏറ്റുവാങ്ങിയ സൈനികനാണ് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ്.നിലവിൽ വെല്ലിങ്ടൺ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. വ്യോമ സേനയിൽ വിങ് കമാൻഡറായ വരുൺ സിംഗ് 2020 ഒക്ടോബർ 12 തേജസ് യുദ്ധ വിമാനം പറത്തുന്നതിനിടെയുണ്ടായ അപകടത്തെ ധീരതയോടെയും മനസാന്നിധ്യത്തോടെയും നേരിട്ട് പരാജയപ്പെടുത്തിയതിനാണ് അദ്ദേഹം ശൗര്യ ചക്രക്ക് അർഹനായത്.
വിമാനത്തിന്റെ നിയന്ത്രണ സംവിധാനത്തിനും കോക്പിറ്റിനകത്തെ വായുസമ്മർദ്ദ സംവിധാനത്തിനുമായിരുന്നു അന്ന് തകരാർ നേരിട്ടത്.ഉയർന്ന വിതാനത്തിൽ പറക്കുന്നതിനിടെയുണ്ടായ പ്രതികൂല സാഹചര്യത്തെ ക്യാപ്റ്റൻ വരുൺ അന്ന് സധൈര്യം നേരിടുകയായിരുന്നു.വരുണിന്റെ സമയോചിതമായ ഇടപെടൽ കാരണം യുദ്ധവിമാനം നശിക്കുന്നതടക്കമുള്ള വലിയ അപകടമാണ് വഴി മാറിയത്.
യുദ്ധ വിമാനം നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ പൈലറ്റിന് വിമാനം ഉപേക്ഷിച്ച് പുറത്ത് കടക്കാനുള്ള സ്വാതന്ത്രമുണ്ട്. എന്നാൽ പ്രതിസന്ധിഘട്ടത്തെ അഭിമുഖീകരിക്കാൻ തയ്യാറായ ക്യാപ്റ്റൻ വരുൺ സിംഗ്് സ്വന്തം ജീവൻ പോലും അവഗണിച്ച് വിമാനം നിയന്ത്രണത്തിലാക്കുകയായിരുന്നു.
Comments