ഉത്തരാഖണ്ഡ്: ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംഭവത്തിൽ മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സർക്കാർ. അദ്ദേഹത്തിന്റെ മരണം രാജ്യത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പറഞ്ഞു. ഉത്തരാഖണ്ഡിന്റെ മകനെ ഓർത്ത് തങ്ങൾ എപ്പോഴും അഭിമാനം കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദു:ഖാചരണത്തിന്റെ ഭാഗമായി സർക്കാർ സ്ഥാപനങ്ങളിൽ ദേശീയ പതാക താഴ്‌ത്തിക്കെട്ടും. ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലെ സൈന ഗ്രാമമാണ് അദ്ദേഹത്തിന്റെ സ്വദേശം. പൗരിയിൽ 1958 മാർച്ച് 16നാണ് അദ്ദേഹത്തിന്റെ ജനനം.
ഇന്ന് മുതൽ 12ാം തിയതി വരെയാണ് രാജ്യത്ത് ദു:ഖാചരണം പ്രഖ്യാപിച്ചിരിക്കുന്നത്. റാവത്തിന്റെ മരണം ഒരിക്കലും നികത്താനാകത്ത നഷ്ടമാണെന്നും, രാജ്യസുരക്ഷയ്‌ക്ക് അദ്ദേഹം വലിയ സംഭാവന നൽകിയിട്ടുണ്ടെന്നും പുഷ്‌കർ സിങ് ധാമി പറഞ്ഞു. അതിർത്തി സുരക്ഷയ്‌ക്കായി റാവത്ത് എടുത്ത ധീരമായ തീരുമാനങ്ങളും അദ്ദേഹത്തിന്റെ സംഭാവനകളും രാജ്യം എല്ലാക്കാലത്തും ഓർത്തിരിക്കുമെന്നും ധാമി പറഞ്ഞു. ഉത്തരാഖണ്ഡിൽ നിയമസഭയുടെ ശീതകാലസമ്മേളനവും മാറ്റി വച്ചിട്ടുണ്ട്. ഇന്ന് നിയമസഭാ സമ്മേളനം ചേരാനായിരുന്നു തീരുമാനിച്ചിരുന്നത്.
Comments