കൂനൂർ: കൂനൂരിൽ സംയുക്ത സൈനിക മേധാവി ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന സ്ഥലത്ത് വ്യോമസേനയുടെ അന്വേഷണസംഘം എത്തി. വിംഗ് കമാൻഡർ ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് പരിശോധന നടത്തുന്നത്. സേനയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. അന്വേഷണ സംഘം അപകടസ്ഥലത്ത് പരിശോധന തുടരുകയാണ്. വ്യോമസേന മേധാവിയും കൂനൂരിൽ എത്തിയിട്ടുണ്ട്. ഹെലികോപ്റ്ററിന്റെ ഡാറ്റ റെക്കോര്‍ഡര്‍ ഇപ്പോൾ നടത്തിയ പരിശോധനയിൽ കണ്ടെടുത്തിട്ടുണ്ട്. ഡാറ്റ റെക്കോര്‍ഡറിന്റെ പരിശോധന എത്രയും വേഗം നടത്തുമെന്നാണ് സേന വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
സ്ഥലത്ത് എത്തിയ എയർ ചീഫ് മാർഷൽ വിവേക് റാം ചൗധരി സേനാ ഉദ്യോഗസ്ഥരുമായും പരിശോധക സംഘവുമായും ആശയവിനിമയം നടത്തി. അപകടമുണ്ടായതിന് പിന്നാലെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് വ്യോമസേന പ്രഖ്യാപിച്ചിരുന്നു. അപകടം ഉണ്ടാകാനുള്ള എല്ലാ സാദ്ധ്യതകളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ഹെലികോപ്റ്റർ മരത്തിലിടിച്ചുവെന്ന് ചില ദൃക്‌സാക്ഷികൾ പറഞ്ഞതായി വിവരമുണ്ടായിരുന്നു. പ്രതികൂല കാലാവസ്ഥ, വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചോ, പൈലറ്റിന്റെ പിഴവ്, അട്ടിമറി സാധ്യത തുടങ്ങി എല്ലാ വശങ്ങളും അന്വേഷണ സംഘം പരിശോധിക്കുമെന്നാണ് വിവരം.
ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേർ സഞ്ചരിച്ച എംഐ 17 വി 5 എന്ന ഹെലികോപ്റ്ററാണ് ഇന്നലെ ഉച്ചയ്‌ക്ക് 12.20ന് ഊട്ടിയ്‌ക്ക് സമീപം കൂനൂരിലെ വനമേഖലയിൽ അപകടത്തിൽപെട്ടത്. തമിഴ്നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള സുലൂരിലെ സൈനിക താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നുവീഴുകയായിരുന്നു. ഡിഫൻസ് സ്റ്റാഫ് കോളേജിലേക്കുള്ള യാത്രയ്‌ക്കിടെയായിരുന്നു അപകടം. റാവത്തും ഭാര്യ മധുലികയും ഉൾപ്പെടെ ഉൾപ്പെടെ 13 പേരാണ് അപകടത്തിൽ മരിച്ചത്.
Comments