കൊച്ചി: പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഷാജി കൈലാസ് ചിത്രം ‘കടുവയ്‌ക്ക്’ പ്രദർശന വിലക്കേർപ്പെടുത്തി കോടതി ഉത്തരവിറക്കി. കുറുവിനാൽക്കുന്നേൽ കുറുവാച്ചൻ എന്നയാൾ നൽകി ഹർജിയിലാണ് ചിത്രത്തിന് സ്റ്റേ നൽകിയത്. ഹർജി തീർപ്പാക്കുംവരെ സിനിമ മുഴുവനായോ, ഭാഗികമായോ പ്രദർശിപ്പിക്കുന്നതും, തിരക്കഥ പ്രസിദ്ധീകരിക്കുന്നതിനുമാണ് എറണാകുളം ജില്ല സബ് കോടതി വിലക്കേർപ്പെടുത്തിയത്.
സമൂഹമാദ്ധ്യമങ്ങളിലും, ഒടിടിയിലും വിലക്ക് ബാധകമാണ്. കേസ് ഈ മാസം 14ന് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. നേരത്തെ സിനിമയുടെ തിരക്കഥ സംബന്ധിച്ച് ഇരിങ്ങാലക്കുട പ്രിൻസിപ്പൽ സബ് ജഡ്ജ് കോടതിയിൽ കേസുണ്ടായിരുന്നു.
ചിത്രത്തിൽ അവതരിപ്പിക്കുന്ന കടുവാക്കുന്നേൽ കുറുവാച്ചൻ എന്ന കഥാപത്രം കുറുവിനാൽക്കുന്നേൽ കുറുവാച്ചൻ എന്നയാളുടെ ജീവിതകഥയാണെന്നാണ് അവകാശ വാദം ഉന്നയിച്ചിരിക്കുന്നത്. സിനിമയുടെ തിരക്കഥ വായിച്ചപ്പോൾ തന്നെ അത്ര നല്ല രീതിയിലല്ല അവതരിപ്പിച്ചിരിക്കുന്നതെന്നാണ് കുറുവാച്ചൻ പറയുന്നത്.
ഷാജി കൈലാസ് 8 വർഷങ്ങൾക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയുണ്ട് കടുവയ്‌ക്ക്. മാസ്റ്റേഴ്‌സ്, ലണ്ടൻ ബ്രിഡ്ജ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തും, ആദം എന്ന സിനിമയുടെ സംവിധായകനുമായ ജിനു എബ്രഹാമാണ് കടുവയുടെ തിരക്കഥാകൃത്ത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും, പൃഥ്വിരാജ് പ്രെഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.















