ന്യൂഡൽഹി: കേന്ദ്രസർക്കാറിനെതിരെ സമരം നടത്തിവന്ന കർഷകരുടെ മടക്കവും ഡൽഹിയിൽ തലവേദനയാവുകയാണ്. കുണ്ട്ലി-മാനേസാർ-പാൽവാൽ ഫ്ലൈഓവറടക്കം മണിക്കൂറുകളായി ഗതാഗതം നിശ്ചലമാക്കിയിരിക്കുകയാണ്.
ആയിരക്കണക്കിന് പേർ സമരഭൂമിയെ ഒരു ചെറുഗ്രാമമാക്കിമാറ്റിയിരുന്നു. അവിടെ പണിത എല്ലാടെന്റുകളും പന്തലുകളും പൊളിച്ചെടുത്ത് വാഹനങ്ങളിലാക്കി മടങ്ങുന്നത്. ആയിരക്കണക്കിന് വലിയ വാഹനങ്ങൾ ഒരുമിച്ച് ദേശീയപാതയിലേക്ക് പ്രവേശിച്ചതോടെ ഗതാഗതം സ്തംഭിച്ചു. ഡൽഹി പഞ്ചാബ്, ഡൽഹി ഉത്തർപ്രദേശ് ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്കാണ് ഉണ്ടായിരിക്കുന്നത്. സിംഘു, ഗാസിപൂർ, തിക്രി അതിർത്തികളിലായാണ് കർഷകർ കൂടുതലായി തമ്പടിച്ചിരുന്നത്.
ഒരുവർഷത്തോളമായി നടത്തിവന്ന കർഷക സമരത്തിന് എത്തിയവരെല്ലാം പഞ്ചാബ്-ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു. വിവിധ ഘട്ടങ്ങളിൽ വിവിധ സംഘടനകളാണ് സ്വയം നേതൃത്വം ഏറ്റെടുത്തത്. നാഥനില്ലാതെ മാറിയ സമരത്തിലേക്ക് പല തവണ ഭീകരസംഘടനകൾ കയറുകയും ആദ്യ ഘട്ടത്തിൽ പോലീസുമായും നിരവധി സംഘർഷമു ണ്ടാക്കുകയും ചെയ്തു. റാലികൾ ചെങ്കോട്ടയിൽ പ്രവേശിച്ചുണ്ടാക്കിയ ആക്രമണത്തിനെതിരെ സുപ്രീംകോടതിയും രംഗത്തെത്തി.
വ്യത്യസ്ത അഭിപ്രായക്കാരുടെ എണ്ണം കൂടിയതും പല തവണ തമ്മിൽതല്ലായി മാറി. സമരം അവസാന ഘട്ടത്തിലേക്ക് എത്തുന്നതിനിടെ പഞ്ചാബിലെ അതിതീവ്രവിഭാഗക്കാരായ നിഹാങ്കുകൾ ഒരു ഗ്രാമീണനെ ഡൽഹിയിൽ പിടിച്ചുകൊണ്ടുവന്ന് പ്രാകൃതമായി അടിച്ചുകൊന്ന ശേഷം കെട്ടിതൂക്കിയതോടെ സമരക്കാർ രണ്ടു തട്ടിലായി. ഇതിനിടെ താനാണ് മൊത്തം കർഷകരുടെ നേതാവെന്ന നിലയിൽ രാകേഷ് ടികായത്ത് നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകളും സമരം തീർന്നിട്ടും വിഭാഗീയത സൃഷ്ടിക്കുകയാണ്.
Comments