മനാമ: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ആദ്യമായി ബഹ്റൈനിൽ സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ യാത്രക്കാരനിലാണ് രോഗം കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഐസൊലേഷനും മുൻകരുതൽ ക്വാറന്റീനും ഉൾപ്പെടെ ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്.
രോഗിക്ക് പ്രാദേശിക സമ്പർക്കം ഉണ്ടായിരുന്നില്ലെന്നും ബഹ്റൈനിൽ എത്തിയശേഷം നിരീക്ഷണത്തിൽ ആയിരുന്നതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഭരണകൂടം അറിയിച്ചു. എല്ലാവരും നിർബന്ധമായും ബൂസ്റ്റർ ഡോസെടുക്കണമെന്നും അധികൃതർ നിർദേശിച്ചു. ബഹ്റൈൻ കൂടാതെ സൗദി അബുദാബി തുടങ്ങിയ യുഎഇ എമിറേറ്റ്സുകളിലും ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനോടകം 50ലധികം രാജ്യങ്ങളിൽ ഒമിക്രോൺ കണ്ടെത്തി കഴിഞ്ഞു.
ഇന്ത്യയിൽ ഇതുവരെ 33 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും മഹാരാഷ്ട്രയിലാണ്. 17 പേരാണ് ഇവിടെ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഈ സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. മുംബൈ നഗരത്തിൽ രണ്ട് ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഹാരാഷ്ട്ര കൂടാതെ ഡൽഹി ഗുജറാത്ത്, കർണാടക എന്നിവിടങ്ങളിലാണ് ഒമിക്രോൺ കണ്ടെത്തിയത്.
Comments