മുംബൈ: തട്ടിപ്പുകാരൻ സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട കേസിൽ എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ് കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. 200 കോടിയുടെ തട്ടിപ്പ് കേസിലുൾപ്പെട്ട ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന് 10 കോടിയിലധികം വിലമതിക്കുന്ന സമ്മാനങ്ങൾ സുകേഷ് നൽകിയതായി നേരത്തെ ഇഡി അറിയിച്ചിരുന്നു. ഇതിനു പുറമേയാണ് കൂടുതൽ സമ്മാനങ്ങളുടെ വിവരങ്ങൾ പുറത്ത് വരുന്നത്.
വജ്രാഭരണങ്ങൾ, ഒൻപത് ലക്ഷത്തിന്റെ നാല് പേർഷ്യൻ പൂച്ച കുഞ്ഞുങ്ങൾ, 52 ലക്ഷത്തിന്റെ ഒരു കുതിര എന്നിവയാണ് ജാക്വിലിന് ഇയാൾ സമ്മാനിച്ചതെന്ന് നേരത്തെ ഇഡി അറിയിച്ചിരുന്നു. എന്നാൽ ഇതിന് പുറമെ, ആഡംബര ബ്രാൻഡായ ലൂയി വിറ്റൺ ഷൂസ്, രണ്ട് ജോഡി വജ്ര കമ്മലുകൾ, വിവധ തരം രത്‌നങ്ങൾ പതിച്ച ബ്രേസ്ലെറ്റ്, ഒരു മിനി കൂപ്പർ എന്നിവയും നടിയ്‌ക്ക് ലഭിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. മിനി കൂപ്പർ നടി തിരികെ നൽകിയെന്നും ഇഡി വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 30നും, ഒക്ടോബർ 20നും ജാക്വിലിൻ ഫെർണാണ്ടസിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി കുറ്റപത്രം തയ്യാറാക്കിയത്. നടിയുടെ മൊഴി അനുസരിച്ച് ലക്ഷങ്ങൾ വിലമതിക്കുന്ന മറ്റ് അനേകം സമ്മാനങ്ങളും സുകേഷ് ജാക്വലിന് നൽകിയിട്ടുണ്ട്. കൂടാതെ, ഇരുവരുടെയും യാത്രക്കായി സുകേഷ് സ്വകാര്യ ജെറ്റും ഏർപ്പെടുത്തിയിരുന്നു എന്ന് നടി ഇഡിയ്‌ക്ക് മൊഴി നൽകിയിട്ടുണ്ട്.
സുകേഷ് ജാമ്യത്തിലിറങ്ങിയ സമയം ഇയാളുടെ സ്വകാര്യ വിമാനത്തിൽ യാത്ര ചെയ്യാനായി ഏകദേശം 8 കോടി രൂപ ചെലവഴിച്ചതായി കുറ്റപത്രത്തിൽ പറയുന്നുണ്ട്. കൂടാതെ ജാക്വിലിന്റെ ബന്ധുക്കൾക്കും ഇയാൾ പണം നൽകിയിരുന്നു. സുകേഷുമായുള്ള ബന്ധത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി ജാക്വിലിന്റെ അടുത്ത സ്റ്റാഫുകളെ ഇഡി ചോദ്യം ചെയ്തിരുന്നു.
സുകേഷുമായി അടുത്ത ബന്ധം പുലർത്തുന്ന മറ്റൊരു നടിയാണ് നോറ ഫത്തേഹി. ഇവർക്കായി ഒരു ബിഎംഡബ്ല്യൂ കാറും ആപ്പിളിന്റെ വിലകൂടിയ ഫോണും സുകേഷ് നൽകിയതായി ഇഡി കുറ്റപത്രത്തിൽ പറയുന്നു. 200 കോടിയുടെ തട്ടിപ്പ് കേസിന് പുറമെ, 20ഓളം കവർച്ച കേസിലെ പ്രതിയാണ് സുകേഷ് ചന്ദ്രശേഖർ.
Comments