ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം കൂടുന്നു. ദുബായിൽ നിന്നെത്തിയ രണ്ട് മഹാരാഷ്‌ട്ര സ്വദേശികൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 41 ആയി. കേരളം, ആന്ധ്രാപ്രദേശ്, ചണ്ഡിഗഡ് എന്നീ സംസ്ഥാനങ്ങളിൽ ആദ്യ ഒമിക്രോൺ കേസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് മഹാരാഷ്‌ട്രയിൽ വീണ്ടും രോഗികൾ റിപ്പോർട്ട് ചെയ്തത്.
കൊറോണ പ്രതിരോധ വാക്‌സിന്റെ ഇരുഡോസുകളും സ്വീകരിച്ച സ്ത്രീയ്‌ക്കാണ് രോഗബാധ. രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു. ഇതോടെ ആകെ ഇരുപത് രോഗികളാണ് മഹാരാഷ്‌ട്രയിൽ ഉള്ളത്. രാജസ്ഥാൻ (9), കർണാടക (3), ഗുജറാത്ത് (4), കേരളം (1), ആന്ധ്രാപ്രദേശ് (1), ഡൽഹി (2), ചണ്ഡീഗഡ് (1) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ കണക്ക്.
ലോകത്ത് ആദ്യത്തെ ഒമിക്രോൺ മരണം ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ബ്രിട്ടണിലാണ് ആദ്യ ഒമിക്രോൺ മരണം റിപ്പോർട്ട് ചെയ്തത്. നിലവിൽ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം കൂടുകയാണ്. എല്ലാവരും മൂന്നാം ഡോസ് അഥവ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നാണ് യുകെ ആവശ്യപ്പെടുന്നത്. ആകെ 4,713 പേരാണ് യുകെയിൽ ഒമിക്രോൺ ബാധിതരായിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1500ലധികം പേർക്ക് പുതിയ വകഭേദം സ്ഥിരീകരിച്ചിണ്ട്.
Comments