ചെന്നൈ : സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുളള സൈനികർ സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെട്ടപ്പോൾ രക്ഷാപ്രവർത്തനം നടത്താൻ മുന്നിട്ടിറങ്ങിയ നാട്ടുകാരെ പ്രത്യേകം ആദരിച്ച് ഇന്ത്യൻ സൈന്യം. അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സൈനിക മേധാവികൾ നീലഗിരിയിൽ എത്തിയാണ് ഇവർക്ക് നന്ദിയറിയിച്ചത്. ദക്ഷിൻ ഭാരത് ഏരിയയിലെ ജനറൽ ഓഫീസർ കമാൻഡിംഗ് ലഫ് ജനറൽ എ അരുൺ നേരിട്ടെത്തി ഇവരെ ആദരിച്ചു.
മദ്രാസ് റെജിമെന്റ് സെന്റർ, ഡിഫൻസ് സർവ്വീസ് സ്റ്റാഫ് കോളേജ്, സൈനിക ആശുപത്രി, നാഞ്ചപ്പൻ ഛത്രം ഗ്രാമം എന്നിവിടങ്ങളിൽ അദ്ദേഹം എത്തി. അപകടത്തിന് പിന്നാലെ രക്ഷാപ്രവർത്തനം നടത്തിയ പോലീസ് ഉദ്യോഗസ്ഥർ, വനംവകുപ്പ്, ആരോഗ്യ വകുപ്പ്, ആംബുലൻസ് സർവ്വീസ് , റെവന്യൂ വകുപ്പ്, വൈദ്യുതി വകുപ്പ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് അദ്ദേഹം നന്ദിയറിയിച്ചു. സന്നദ്ധ പ്രവർത്തകരുടെയും കുനൂർ കടയുടമകളുടെ സംഘടനയിലെ അംഗങ്ങളുടെ പ്രവർത്തനം അദ്ദേഹം പ്രത്യേകം പരാമർശിച്ചു.
ഹെലികോപ്റ്റർ അപകടത്തിന് പിന്നാലെ രക്ഷാപ്രവർത്തനം നടത്താനിറങ്ങിയവർ ദൈവ തുല്യരാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇവർ ഇല്ലായിരുന്നെങ്കിൽ അപകടത്തിൽ പെട്ട് മരിച്ച സൈനികരുടെ മൃതദേഹാവശിഷ്ടങ്ങൾ പോലും തിരികെ ലഭിക്കാല്ലായിരുന്നു. ജീവൻ വരെ പണയം വെച്ചാണ് നിങ്ങൾ രക്ഷാപ്രവർത്തനം നടത്തിയത് എന്നും എല്ലാവർക്കും നന്ദിയറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. എല്ലാവർക്കും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്താൻ സാധിക്കില്ല. നിങ്ങളെപ്പോലുള്ളവരാണ് സ്വന്തം മണ്ണിന് വേണ്ടി പോരാടാൻ സൈനികർക്ക് ഊർജ്ജം പകരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉദ്യോഗസ്ഥരെ ഷാൾ അണിയിച്ച് ആദരിക്കുകയും ഗ്രാമവാസികൾക്ക് വസ്ത്രം ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ വിതരണം ചെയ്യുകയും ചെയ്തു.
ജനറൽ ബിപിൻ റാവത്തും ഭാര്യയുമുൾപ്പെടെ 14 പേർ സഞ്ചരിച്ച എംഐ -17 വി5 ചോപ്പർ തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലൂള്ള കുനൂർ എന്ന പ്രദേശത്ത് വെച്ചാണ് അപകടത്തിൽ പെട്ടത്. ആരുടെയും ശ്രദ്ധയിൽ പെടാത്ത മലമ്പ്രദേശമായതിനാൽ രക്ഷാപ്രവർത്തന ദൗത്യത്തിന് സൈനികരെയോ ഉദ്യോഗസ്ഥരെയോ പ്രദേശത്തേക്ക് പെട്ടെന്ന് എത്തിക്കാനുള്ള സൗകര്യമുണ്ടായിരുന്നില്ല. എന്നാൽ അപകടം സംഭവിച്ചതറിഞ്ഞ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങുകയായിരുന്നു. തീ അണയ്‌ക്കാൻ വെള്ളമോ മറ്റ് സംവിധാനങ്ങളോ ഇല്ലായിരുന്നു. എന്നാൽ പോലീസിന്റെ സഹായത്തോടെ ഇവർ അപകടത്തിൽ പെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടർന്നു. എല്ലാവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അപകടത്തിൽ 13 പേർ മരിച്ചു. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.
Comments