കൊച്ചി : മോഫിയ പർവീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടത്തിയ തീവ്രവാദി പരാമർശം പിൻവലിച്ച് പോലീസ്. പിശക് പറ്റിയെന്ന് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. പാർട്ടിയുടെ കടുത്ത സമ്മർദ്ദം മൂലമാണ് പോലീസ് റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയത് എന്നാണ് വിവരം.
കോൺഗ്രസ് പ്രവർത്തകർക്ക് തീവ്രവാദി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി കോടതിയിൽ സമർപ്പിച്ച ആദ്യ കസ്റ്റഡി റിപ്പോർട്ടിൽ പോലീസ് പരാമർശിച്ചിരുന്നു. മൊഫിയ പർവീണിന്റെ ആത്മഹത്യ കേസിൽ കോൺഗ്രസ് നേതാക്കൾ പോലീസ് സ്റ്റേഷനിൽ സമരം ചെയ്തിരുന്നു. ഇവർക്ക് തീവ്രവാദി ബന്ധമുണ്ടെന്ന് സംശയിക്കുന്നുവെന്നാണ് റിപ്പോർട്ടിൽ പോലീസ് പരാമർശിച്ചത്. പൊതുമുതൽ നശിപ്പിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത അൽ അമീൻ,അനസ്, നജീബ് എന്നിവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് കോടതിയിൽ നൽകിയ അപേക്ഷയിലായിരുന്നു പരാമർശം.
നേതാക്കൾ ജലപീരങ്കിയുടെ മുകളിൽ കയറി നിലക്കുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധത്തിന്റെ പേരിലാണോ ഇത് ചെയ്തതെന്ന് കണ്ടെത്തണമെന്നും പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഇവരെ ജാമ്യത്തിൽ വിട്ടാൽ കലാപങ്ങൾക്ക് നേതൃത്വം കൊടുക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ ആരോപിച്ചിരുന്നു. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെ പോലീസ് സസ്‌പെന്റ് ചെയ്തു. പാർട്ടി സമ്മർദ്ദം മൂലമായിരുന്നു ഇത്. തുടർന്നാണ് ഈ പരാമർശങ്ങൽ പിൻവലിച്ചുകൊണ്ട് പുതിയ റിപ്പോർട്ട് നൽകിയത്.















