ന്യൂഡൽഹി: രാജ്യത്തെ സേവിക്കുന്ന സൈനികരെ അപമാനിക്കുന്ന നിലപാട് കേരളത്തിനുണ്ടെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. സംസ്ഥാന സർക്കാരിന്റെ അധികാരത്തിലിരുന്ന സൈനികരെ അപമാനിക്കുന്നത് കേട്ടിരിക്കാനാകില്ല. സർക്കാരിന്റെ നിലപാടുകൾ ഒരിക്കലും അംഗീകരിക്കാനാതുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. താൻ വിരമിച്ച സൈനികന്റെ മകനാണ്. അങ്ങനെയുള്ളവർക്ക് ഒരുതരത്തിലും സിപിഎമ്മിന്റെ നിലപാടുകൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ നിലപാടുകളെ വിമർശിച്ച് ഗവൺമെന്റ് പ്ലീഡർ രശ്മിത രാമചന്ദ്രൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വലിയ വിവാദമായിരുന്നു. ഇതിനുപിന്നാലെ സോഷ്യൽ മീഡിയയിൽ പലരും രശ്മിതയെ പിന്തുണച്ച് എത്തിയിരുന്നു. ഇത്തരം പ്രവണതകൾ ശരിയല്ലെന്നും അംഗീകരിക്കാനാകില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്നത് സർക്കാരാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൂറ് ആരോട് എന്നത് വർഷങ്ങളായി നടന്നുവരുന്ന ചർച്ചയാണ്. 1965 ൽ അന്നത്തെ ആഭ്യന്തര മന്ത്രി ഗുൽസരിൽ ലാൽ നന്ദ പറഞ്ഞതുപോലെ ‘കമ്മ്യൂണിസ്റ്റുകാർ ഇന്ത്യക്കാരാണ്, പക്ഷേ അവർക്ക് ഇന്ത്യയോട് കൂറില്ല എന്നത് വീണ്ടും തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇപ്പോഴുണ്ടായിരിക്കുന്ന സംഭവത്തിൽ വ്യക്തത വരുത്തേണ്ട കടമ പിണറായി വിജയൻ നേതൃത്വം നൽകുന്ന സിപിഎമ്മിനുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സൈനികരുടെ ത്യാഗത്തെ അപകീർത്തിപ്പെടുത്തുന്നതിന് കേരളത്തിൽ നേതൃത്വം നൽകുന്നത് സിപിഎമ്മാണ്. അഭിഭാഷകയായാലും, പ്ലീഡർ ആയാലും, സംസ്ഥാനം ഭരിക്കുന്ന പാർട്ടിയിലെ അണികളായാലും ഇത്തരത്തിലുള്ള പ്രവണതകൾ കാണിക്കുന്നതിലൂടെ ഇവരുടെ ആകെയുള്ള മാനസികാവസ്ഥയാണ് വ്യക്തമാകുന്നതെന്നും കേന്ദ്രമന്ത്രി വിമർശിച്ചു. കേന്ദ്ര മന്ത്രി വി മുരളീധരനൊപ്പം ഡൽഹിയിൽ വാർത്താ സമ്മേളനം നടത്തിയാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.
Comments