തിരുവനന്തപുരം ; സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും ബാലുശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്റെ മാതൃക പിന്തുടരണമെന്ന് നിർദ്ദേശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എല്ലാവർക്കും ഒരേ യൂണിഫോം എന്നത് സർക്കാർ അടിച്ചേൽപ്പിക്കുന്നില്ല. എന്നാൽ ജെൻഡർ ന്യൂട്രൽ പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്ന സ്‌കൂളുകൾക്ക് പ്രോത്സാഹനം നൽകുമെന്ന് വി ശിവൻകുട്ടി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ യൂണിഫോം എന്ന തീരുമാനം ബാലുശ്ശേരി സ്‌കൂൾ നടപ്പിലാക്കിയത് കൂട്ടായ ചർച്ചയിലൂടെയാണ്. എന്ത് വസ്ത്രം ധരിക്കണമെന്ന തീരുമാനം സ്വയം എടുക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ പൊതു തീരുമാനം എടുക്കാൻ അതത് സ്‌കൂളുകൾക്ക് അവകാശമുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സ്‌കൂളിൽ ഉടൻ സന്ദർശനം നടത്താനാണ് വിദ്യാഭ്യാസ മന്ത്രിയുടെ തീരുമാനം. മതപരമായ കാരണങ്ങളാൽ വാക്‌സിൻ എടുക്കാത്ത അദ്ധ്യാപകർ ആഴ്ചതോറും പരിശോധന നടത്തി അതിന്റെ ഫലം കൊണ്ടു വന്നാൽ മാത്രമേ ഇവർക്ക് സ്‌കൂളിൽ പ്രവേശിക്കാൻ സാധിക്കൂ എന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
ബാലുശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി പ്രഖ്യാപിച്ചത് കേരളത്തിൽ വൻ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സ്‌കൂളിൽ ആൺകുട്ടികളെ പോലെ തന്നെ പെൺകുട്ടികളും പാന്റ്‌സും ഷർട്ടുമിട്ടതിനെ പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ലിംഗവിവേചനം കുറയ്‌ക്കുന്ന ഇത്തരം വസ്ത്രധാരണമാണ് സ്‌കൂളുകളിൽ നടപ്പിലാക്കേണ്ടത് എന്ന ആശയങ്ങളും ആളുകൾ പങ്കുവെച്ചു. പക്ഷേ ഈ നീക്കം ജനാധിപത്യവിരുദ്ധമാണെന്ന് ആരോപിച്ച് പദ്ധതിക്കെതിരെ മുസ്ലീം ലീഗ് പ്രതിഷേധം അറിയിക്കുകയായിരുന്നു. എന്നാൽ ഈ യൂണിഫോമിൽ ഞങ്ങൾ കംഫർട്ടബിളാണെന്ന് സ്‌കൂളിലെ പെൺകുട്ടികൾ തന്നെ പറഞ്ഞതോടെ ലീഗുകാരും അടങ്ങി.
Comments