ദിസ്പൂർ: അസമിനെ ലഹരിവിരുദ്ധ സംസ്ഥാനമാക്കാനുള്ള നടപടികൾ തുടർന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അദ്ദേഹത്തിന്റെ പോരാട്ടത്തിന് കരുത്ത് കൂട്ടി അസം പോലീസും നടപടികൾ കർശനമാക്കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ പിടിച്ചെടുത്ത 40 കോടിയുടെ ലഹരിവസ്തുക്കൾ പൊതുജന മദ്ധ്യത്തിൽവെച്ച് നിർവ്വീര്യമാക്കി. സംസ്ഥാനത്ത് സംഘടിപ്പിച്ച മയക്കുമരുന്ന് നിർമ്മാർജന യജ്ഞത്തിലാണ് അവ നശിപ്പിച്ചത്.
രാവിലെ കരിംഗഞ്ച് ജില്ലയിലെ ജൂനിറ്റി പോലീസ് റിസർവ്വ് ഗ്രൗണ്ടിൽവെച്ചാണ് ലഹരി നിർമ്മാർജന പരിപാടി സംഘടിപ്പിച്ചത്. ലഹരിവസ്തുക്കൾ ഗ്രൗണ്ടിൽ നിരത്തിവെച്ച് ബുൾഡോസർ കയറ്റി ഇറക്കുകയും അവ കത്തിച്ച് കളയുകയുമായിരുന്നു. സംസ്ഥാനം ലഹരിമുക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ലഹരിവസ്തുക്കളാണ് നശിപ്പിച്ചത്. 3.162 കിലോ ഹെറോയിൻ, 1,11,256 കുപ്പി ലഹരി വസ്തു അടങ്ങിയ സിറപ്പുകൾ, 2,172 കിലോ കഞ്ചാവ്, 4,51,505 വൈഎബിഎ ഗുളികകൾ എന്നിവയാണ് പോലീസ് നശിപ്പിച്ചത്.
കഴിഞ്ഞ ആറ് മാസത്തിനിടെ കരിംഗഞ്ച് ജില്ലയിൽ കോടികളുടെ വിലവരുന്ന ലഹരിവസ്തുക്കളാണ് പോലീസ് പിടികൂടിയത്. മയക്കുമരുന്നിനെതിരായ പോരാട്ടം ശക്തമാക്കിയെന്നും ഒരു വിട്ടുവീഴ്‌ച്ചയ്‌ക്കും തയ്യാറല്ലെന്നും കരിംഗഞ്ച് ജില്ലാ പോലീസ് സൂപ്രണ്ട് പത്മനാഭ് ബറുവ പറഞ്ഞു.
മയക്കുമരുന്ന് കടത്തിൽ പ്രധാന കേന്ദ്രമാണ് അസം. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അധികാരത്തിലേറിയതിന് ശേഷം മയക്കുമരുന്ന് ഉപയോഗം വലിയ രീതിയിൽ കുറക്കാനായിട്ടുണ്ട്. നിരവധി യുവാക്കളെ അതിൽ നിന്നും രക്ഷിക്കാനായതായാണ് വിശ്വസിക്കുന്നത്. ഹിമന്ത ബിശ്വ ശർമ്മ പ്രഖ്യാപിച്ച മയക്കുമരുന്ന് വിരുദ്ധ യുദ്ധത്തിൽ അദ്ദേഹത്തോടൊപ്പമുണ്ടാകുമെന്നും പത്മനാഭ് പറഞ്ഞു.
Comments