ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ദൂരദർശിനിയുടെ വിക്ഷേപണം ഇന്ന്. പത്ത് ബില്യൺ ഡോളർ ചിലവേറിയ പദ്ധതിയുടെ ഭാഗമായ ജെയിംസ് വെബ് സ്പേസ് ടെലസ്കോപ് ബഹിരാകാശത്തേക്ക് ഉയരുന്നത് ഫ്രഞ്ച് ഗയാനയിൽ നിന്നാണ്. അമേരിക്ക, കാനഡ, യൂറോപ്യൻ യൂണിയനുകളുടെ സഹകരണത്തോടെയാണ് നിർമ്മാണം.
ടെലസ്കോപിനെ അന്തരീക്ഷത്തിന് അപ്പുറത്തേക്ക് എത്തിക്കുന്നത് ഏരിയൻ സ്പേസ് എന്ന റോക്കറ്റാണ്. 30 വർഷം സമയമെടുത്താണ് ദൂരദർശിനിയുടേയും വിക്ഷേപണ വാഹനത്തിന്റേയും നിർമ്മാണം പൂർത്തിയാക്കിയത്. 21-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച നിർമ്മാണമെന്നാണ് ബഹിരാകാശ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. ഹബിൾ ടെലസ്കോപ്പിന് ശേഷം ഏറ്റവും മികച്ച നിർമ്മിതിയായാണ് ജെയിംസ് വെബിന്റേത്. ലോകത്തിലെ ആദ്യ നക്ഷത്രങ്ങളുടെ ചിത്രങ്ങളെടുക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ടെലസ്കോപിന് നിർവ്വഹിക്കാനുള്ളത്. 13.5 കോടി വർഷങ്ങൾക്കു മുന്നേ പിറവിയെ ടുത്തെന്ന് കരുതുന്ന നക്ഷത്ര സമൂഹത്തെയാണ് ജെയിംസ് വെബ് കണ്ടെത്തേണ്ടതെന്ന് നാസയുടെ മേധാവിമാരിൽ ഒരാളായ ബിൽ നെൽസൺ അറിയിച്ചു.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.20നാണ് വിക്ഷേപണം നടക്കുന്നത്. നിയന്ത്രിതമായ വിവിധ ഘട്ടങ്ങളിലെ ചെറുസ്ഫോടനങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന ഊർജ്ജമാണ് റോക്കറ്റിനെ ആകാശത്തേക്ക് അതിവേഗം ഉയർത്തുന്നത്. ആദ്യ 27 മിനിറ്റുകൾ അതീവ നിർണ്ണായ കമാണെന്ന് ഫ്രഞ്ച് ഗയാന സ്പേസ് സ്റ്റേഷൻ അധികൃതർ അറിയിച്ചു. ഒരു മാസം സമയംകൊണ്ടാണ് ടെലസ്കോപ് നിശ്ചയിക്കപ്പെട്ട ഭ്രമണപഥത്തിലെത്തുക. യാത്ര തുടങ്ങിയ ശേഷമാകും സൗരോർജ്ജ ചിറകുകൾ വിടർത്തുന്നതും ടെലസ്കോപിന്റെ കണ്ണാടികൾ പ്രവർത്തിപ്പിക്കുകയും ചെയ്യുകയെന്ന് നാസ അറിയിച്ചു.
പത്തുവർഷത്തേക്കാണ് ദൂരദർശിനിയുടെ പ്രവർത്തന കാലാവധി തീരുമാനിച്ചിരിക്കുന്നത്. 6.5മീറ്റർ വലുപ്പമാണ് ടെലസ്കോപിന്റെ കണ്ണാടി പ്രതലത്തിനുള്ളത്. ആകെ 6500 കിലോഗ്രാം ഭാരമാണ് ടെലസ്കോപ്പിനുള്ളത്. ബഹിരാകാശത്ത് മൈനസ് 230 ഡിഗ്രിയിലാണ് ടെലസ്കോപ് പ്രവർത്തിക്കേണ്ടത്.
Comments