മഴയ്‌ക്കൊപ്പം ആലിപ്പഴം പെയ്യുന്നത് സാധാരണയാണ്. എന്നാൽ മഴയ്‌ക്കൊപ്പം മീനും ഞണ്ടും തവളയും പെയ്താലോ? യുഎസിലെ ടെക്‌സസിൽ കഴിഞ്ഞയാഴ്ച ഉണ്ടായ ശക്തമായ മഴയ്‌ക്കൊപ്പം പെയ്തിറങ്ങിയത് ചെറിയ മീനുകളും ഞണ്ടുകളുമാണ്. ആകാശത്ത് നിന്നും ഇവ പെയ്യുന്നത് കണ്ട അമ്പരപ്പിലാണ് നാട്ടുകാർ. ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
എന്നാൽ ഇതിന് കാരണം വാട്ടർ സ്പൗട്ടിംഗാണ് എന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. കടലിൽ നിന്നു വെള്ളം ഉയർന്നുപൊങ്ങുന്ന പ്രതിഭാസമാണ് വാട്ടർ സ്പൗട്ട്. ആകാശത്ത് കാർമേഘങ്ങൾ ഇരുണ്ടുമൂടി മേഘങ്ങൾക്കിടയിൽ നിന്നു മിന്നൽ രൂപത്തിൽ ഫൗണ്ടേൻ പോലെ തോന്നിക്കുന്ന മേഘപാളി കടലിലേക്ക് ഊർന്നിറങ്ങും. ഇതോടെ കടൽ ഇളകിമറിഞ്ഞു ചുഴി രൂപപ്പെടും. കടലിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കടൽവെള്ളവും അതോടൊപ്പം അവിടുത്തെ ജലജീവികളും ഏറെ ഉയരത്തിൽ പൊങ്ങും. ഇതിന് കുളങ്ങളിലേയും പുഴകളിലേയും കായലിലേയും മറ്റും ഉപരിതലത്തോട് ചേർന്നുള്ള മത്സ്യങ്ങളെ വലിച്ചെടുക്കാനാകും.
കടലിൽ നിന്നും മത്സ്യങ്ങളെയും ചെറു ജീവികളെയും ഇത്തരത്തിൽ വാട്ടർ സ്പൗട്ടിംഗിലൂടെ പൊക്കിയെടുക്കാറുണ്ട്. ഇത്തരത്തിൽ കാറ്റിനൊപ്പം കരയിലേക്കെത്തുന്ന മത്സ്യങ്ങൾ കിലോമീറ്റുകൾ സഞ്ചരിക്കും. എന്നാൽ ദൂരം കൂടുന്തോറും മർദ്ദത്തിന്റെ ശക്തി ക്ഷയിക്കും. പിന്നാലെ ഇവ ഭൂമിയിലേക്ക് വീഴാൻ തുടങ്ങും. ഭാരം കൂടിയ വസ്തുക്കളായിരിക്കും ആദ്യം ഭൂമിയിലേക്ക് വീഴുക. പലപ്പോഴും മഴയ്‌ക്കൊപ്പമായിരിക്കും ഇവ ഭൂമിയിലെത്തുക.
മേഘങ്ങൾക്കിടയിൽ പെട്ടെന്നുണ്ടാകുന്ന മർദ്ദ വ്യത്യാസമാണു വാട്ടർ സ്പൗട്ടിന് കാരണമെന്ന് ഗവേഷകർ പറയുന്നു. കടലിലേയും കായലിലേയും വെള്ളത്തെ വലിച്ചെടുക്കാനുള്ള കഴിവ് ഇതിനുണ്ട്. അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ ഈ പ്രതിഭാസം നീണ്ടു നിൽക്കും. കരയിലുണ്ടാകുന്ന കൊടുങ്കാറ്റിന്റെ മറ്റൊരു പതിപ്പ് എന്ന് വേണമെങ്കിലും നമുക്കിതിനെ പറയാം. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഇതിനെ ആനക്കാൽ പ്രതിഭാസം എന്നാണു വിളിക്കുന്നത്.















