തിരുവനന്തപുരം : പൊതു ഖജനാവ് കാലിയാക്കാനുള്ളതാണെന്നും സൂക്ഷിച്ചു വയ്‌ക്കാനുള്ളതല്ലെന്നും മുൻ മന്ത്രിയും, സിപിഎം നേതാവുമായ തോമസ് ഐസക്ക് . ഡോ. കെ.പി. കണ്ണന്റെ കെ-റെയിൽ വിമർശനത്തിന് മറുപടിയായാണ് തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഖജനാവ് കാലിയാക്കാനുള്ളതാണ്. അതല്ലാതെ പണം സമ്പാദിച്ചു സൂക്ഷിക്കാനുള്ളതല്ല. മറിച്ചാണ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ ചെയ്യുന്നത്. 2006-ൽ ഇങ്ങനെ ഖജനാവുകളിൽ ചെലവാക്കാതെ മിച്ചംവച്ചത് 50000 കോടി രൂപയായിരുന്നു. കൊറോണയ്‌ക്ക് മുമ്പ് ഇത് 2 ലക്ഷം കോടിയായി പടിപടിയായി ഉയർന്നു. ആഹാരവും മരുന്നും ഇല്ലാതെ ജനങ്ങൾ വലഞ്ഞ കൊറോണ കാലത്ത് ഇത് 2.50 ലക്ഷം കോടി രൂപയായി. ഇപ്പോൾ അത് 3 ലക്ഷം കോടി രൂപയ്‌ക്കു മുകളിലാണ്. ആര് പറഞ്ഞാലും കേരളം ഈ നയം സ്വീകരിക്കാൻ തയ്യാറല്ല. ഇങ്ങനെ മിച്ചംവച്ച് ജനങ്ങളെ പട്ടിണിക്കിടില്ലായെന്ന് 2006-ലെ ബജറ്റ് പ്രസംഗത്തിൽ രണ്ടു പേജുകളിലായി വിശദീകരിച്ചിട്ടുള്ളതാണ്.
ഖജനാവ് കാലിയാകുമ്പോഴാണ് കടമെടുക്കുന്നത് എന്നുള്ളത് അതിലേറെ തെറ്റാണ്. ഖജനാവിൽ കിടക്കുന്ന പണം റവന്യു വരുമാനം മാത്രമല്ല, വായ്പാ വരുമാനവുമുണ്ട്. വായ്പ ഏതു സർക്കാരിന്റെയും നിയമാനുസൃതമായ വരുമാനമാണ്. ഇന്ത്യയിലെ നിലവിലുള്ള നിയമപ്രകാരം സംസ്ഥാന അഭ്യന്തര വരുമാനത്തിന്റെ 3 ശതമാനം വരെ വായ്പയെടുക്കാം. ഇതിനു കേന്ദ്ര സർക്കാരിന്റെ അനുവാദവും വേണം. 3 ശതമാനത്തേക്കാൾ കൂടുതൽ ഏതെങ്കിലും മാർഗ്ഗത്തിൽ വായ്പയെടുത്താൽ തൊട്ടടുത്ത വർഷത്തെ വായ്പയിൽ നിന്ന് അത്രയും വെട്ടിക്കിഴിക്കുകയും ചെയ്യും. അതുകൊണ്ട് ചിലർ കരുതുന്നതുപോലെ ഖജനാവ് കാലിയാകുമ്പോഴൊക്കെ വായ്പയെടുക്കാൻ കഴിയില്ല. അല്ലാ, അനുവദനീയമായ വായ്പ തന്നെ എടുക്കരുതെന്നു പറയുന്നത് എത്ര വികസനവിരുദ്ധമാണെന്ന് ആലോചിച്ചു നോക്കൂവെന്നും തോമസ് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഡോ. കെ.പി. കണ്ണന്റെ നിരന്തര വിമർശനത്തിനു വിധേയമാകുന്നത് കിഫ്ബി വഴിയുള്ള കടമെടുപ്പാണ് . സർക്കാരിന്റെ ബാധ്യത നിയമത്തിൽ വ്യവസ്ഥ ചെയ്തപോലെ ഓരോ വർഷവും നൽകേണ്ടുന്ന മോട്ടോർ വാഹന നികുതിയുടെ പകുതിയും പെട്രോൾ സെസും മാത്രമാണ്. ആ വരുമാനത്തിനുള്ളിൽ തിരിച്ചടവ് ഒതുങ്ങന്ന അത്രയും പ്രോജക്ടുകളേ കിഫ്ബി ഏറ്റെടുക്കൂ. ഇത്തരത്തിൽ ആസ്തിയും ബാധ്യതയും മാച്ച് ചെയ്യുന്നതിന് വളരെ കാര്യക്ഷമമായ സോഫ്ടുവെയറുണ്ട്. അതു നോക്കിയിട്ടാണ് ഡയറക്ടർ ബോർഡ് കൂടുതൽ പ്രോജക്ടുകൾക്ക് അനുവാദം നൽകുന്നത്. ഇപ്പോൾ 62000 കോടി രൂപയുടെ പ്രോജക്ടുകൾ അനുവദിച്ചിട്ടുണ്ട്. എന്നിട്ടും ഭാവി ബാധ്യതകൾ ഭാവി വരുമാനത്തേക്കാൾ വളരെ താഴെയാണ്. ഇത്തരമൊരു നയം ഒരു കടക്കെണിയിലും എത്തിക്കില്ല. ഭൂരിപക്ഷം കിഫ്ബ് പ്രൊജക്ടുകളിൽ നിന്നും വ്യത്യസ്തമായി കെ-റെയിലാകട്ടെ വരുമാനദായകവുമാണെന്നും തോമസ് ഐസക്ക് പറയുന്നു.
Comments