കേരളം തീവ്രവാദികളുടെ ഹബ്ബായി മാറുന്നുവെന്നത് ആർഎസ്എസുകാരന്റെ അധര വ്യായാമമായിരുന്നില്ല. മൂന്നരപതിറ്റാണ്ടുകൾക്കു മുൻപുതന്നെ ഇസ്ളാമിക തീവ്രവാദം കേരളത്തിൽ ശക്തമായി വേരോടിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ചില കൊലപാതകങ്ങൾ, സിനിമാ തീയേറ്ററുകൾക്ക് നേരെ നടന്ന ലൈറ്റർ ബോംബ് ആക്രമണങ്ങൾ എന്നിവയെല്ലാം ആസൂത്രണം ചെയ്തത് ഈ തീവ്രവാദ ശക്തികളാണ്.
ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെയെന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് സിമിയും ഇക്കാലത്തുതന്നെ കേരളത്തിലെ ക്യാമ്പസുകളിൽ സജീവ സാന്നിദ്ധ്യമായി തുടങ്ങിയിരുന്നു. സംഘടനാപരമായി ശക്തിയാർജ്ജിച്ച സിമിയുടെ ഇസ്ലാമിക തീവ്രവാദം ഒട്ടേറെ ചെറുപ്പക്കാരെ ആകർഷിച്ചു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തീവ്രചിന്താഗതിക്കാരായ നിരവധി വിദ്യാർത്ഥികൾ സിമിയുടെ ഭാഗമായി. മതംമാറ്റവും തീവ്രവാദവും ക്യാംപസുകളിൽ അന്നേ സജീവമായിരുന്നു. ഹോസ്റ്റലുകളിൽ പ്രത്യേക ആരാധനാമുറികൾ സജ്ജീകരിച്ചാണ് ഇതരമതസ്ഥരായ വിദ്യർത്ഥികളെ ആകർഷിച്ചത്. പുറംലോകം ഇതൊന്നും അറിഞ്ഞില്ലെന്നുമാത്രം.
എന്നാൽ അതതു സമയത്ത് ഓരോ ചലനവും സംസ്ഥാന ഇന്റലിജൻസ് സർക്കാരിനെ അറിയിച്ചിരുന്നു. പക്ഷെ അവയെല്ലാം കോൾഡ് സ്റ്റോറേജിൽ മരവിച്ചു കിടന്നു. ഭീകരവാദം വ്യക്തമായതോടുകൂടി സിമിയെ കേന്ദ്രം നിരോധിച്ചു. ഇതിനെ തുടർന്നാണ് നാദാപുരം ഡിഫൻസ് ഫോഴ്സ് എന്ന പേരിൽ നാദാപുരം കേന്ദ്രീകരിച്ച് പുതിയ സംഘടന രൂപം കൊള്ളുന്നത്. പിന്നീട് നാഷണൽ ഡമോക്രാറ്റിക് ഫ്രണ്ട് എന്ന പേരിൽ ഇതരമതമൗലിക ശക്തികളുടെ പിന്തുണയോടെ രാജ്യത്താകമാനം വളർന്നു. കേരളത്തിലെ നേതാക്കളാണ് പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെയുള്ള തീവ്രവാദ ശക്തികൾക്ക് രാജ്യത്ത് ഊർജ്ജം പകരുന്നത്.
ആരംഭത്തിൽ ജമാഅത്തെ ഇസ്ലാമിയിലും പിന്നീട് സിമിയുടെ സ്ഥാപക നേതാവുമായ പ്രഫ.പി.കോയ, ഇ.അബൂബക്കർ, നസറുദ്ദീൻ എളമരം എന്നിവർ എൻഡിഎഫിനേയും പോപ്പുലർ ഫ്രണ്ടിനേയും വളർത്തി. ഇരുളിന്റെ മറവിൽ നായയെ വെട്ടിപരിശീലിച്ചവർ ഒരുനാൾ ജോസഫ് മാഷിന്റെ കൈവെട്ടിക്കൊണ്ട് തീവ്രവാദത്തിന്റെ അഫ്ഗാൻ,സിറിയൻ പതിപ്പുകൾ പരീക്ഷിച്ചു. ഹൈക്കോടതി ജഡജിമാർക്കെതിര ഗ്വാഗ്വാ വിളിച്ചവർ ഇന്ത്യൻ ഭരണഘടനയ്ക്ക് അതീതരാണ് തങ്ങഴെന്ന് പറയാതെ പറഞ്ഞു. സമൂഹത്തിന്റെ ജനകീയ മുഖമാകാൻ എസ്ഡിപിഐ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് രൂപം നൽകി. ഇതരമതസ്ഥരെ പേരിനു ചേർത്ത് മതേതരമുഖം നൽകി. ലക്ഷ്യം ഒന്നുതന്നെ. ആർഎസ്എസ് ഇല്ലായിരുന്നുവെങ്കിൽ ഞങ്ങൾ ഇന്ത്യയെ എന്നെ ഇസ്ലാമിക രാജ്യമാക്കിയേനെയെന്നു പറഞ്ഞത് പോപ്പുലർ ഫണ്ട് വനിത നേതാവ് സൈനബയായിരുന്നു.
ക്യാംപസുകളിൽ നിന്ന് അവർ സർവ്വമേഖലയിലേക്കും പടർന്നു. ഭരണനിർവ്വഹണ, നീതിന്യായ,നീതിനിർവ്വഹണ മേഖലയിൽ, സവ്വീസ് മേഖലയിൽ എന്നുവേണ്ട സമസ്തമേഖലയിലും അവർ സാന്നിധ്യമുറപ്പിച്ചിരുന്നു. കേരളത്തിൽ ലൗജിഹാദുണ്ടെന്ന് ആർഎസ്എസുകാർ ഉറക്കെ പറഞ്ഞപ്പോൾ അത് ആർഎസ്എസുകാരന്റെ ജൽപനമെന്ന് കേരളം അവജ്ഞയോടെ തളളി.
എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും പോപ്പുലർഫ്രണ്ടുകാർ നുഴഞ്ഞു കയറിയിട്ടുണ്ടെന്നുപറഞ്ഞപ്പോൾ മുഖവിലയ്ക്ക് എടുക്കാത്ത രാഷ്ട്രീയ കേരളം മൂത്ത സഖാക്കളുടെ അരമനയിൽ നിന്നും അടുക്കളയിൽ നിന്നും ജിഹാദികളാൽ ബീവിമാരാക്കപ്പെട്ട് പെൺകുട്ടികളും യുവതികളും രാജ്യം കടന്നപ്പോൾ മാത്രമാണ് അന്തർധാരകൾ എത്ര സജീവമായിരുന്നുവെന്ന് ഞെട്ടലോടെ അറിഞ്ഞത്. ലൗജിഹാദ്, ലാൻഡ് ജിഹാദ്, റോഡ് ജിഹാദ്, റോമിയോ ജിഹാദ്, ട്രേഡ് ജിഹാദ് എന്നിങ്ങനെ ജിഹാദുകൾ കേരളം നിറയുമ്പോൾ ഓരോഘട്ടത്തിലും ജാഗ്രത്തായ ഒരു സമൂഹം മുന്നറിയിപ്പു നൽകികൊണ്ടിരുന്നു.
ഹലാൽ ഹോട്ടലുകൾ വിവാദമാകും മുൻപ് തന്നെ ഹലാൽ മൊബൈൽ കടകളും ഹലാൽ ടഫ്കോർട്ടുകളും കേരളത്തിൽ വ്യാപകമാണെന്നും അതിനുപിന്നിൽ ചതിയൊളിപ്പിച്ചിട്ടുണ്ടെന്നും അതെ സമൂഹം പറഞ്ഞുകൊണ്ടിരുന്നു. ആരും കേട്ടില്ല. മൊബൈൽ കടകൾ കേന്ദ്രീകരിച്ച് പെൺകുട്ടികളെയും വീ്ട്ടമ്മമാരെയും ജിഹാദിസംഘം ലക്ഷ്യമിടുന്നുവെന്നു തൊണ്ടപൊട്ടുമാറുച്ചത്തിൽ ആവർത്തിച്ചുകൊണ്ടേയിരുന്നു എന്നിട്ടും ആരും ഗൗനിച്ചില്ല. ടെലഗ്രാമും ഇൻസ്റ്റഗ്രാമും ചതിക്കുഴിയൊരുക്കുന്നുവെന്ന് പലയാവർത്തി പറഞ്ഞിട്ടും മതേതരകേരളം കേട്ടില്ല. മതേതരത്വം ഊട്ടിയുറപ്പിക്കാനുള്ള ശ്രമത്തിൽ തന്റെ പെൺകുട്ടികളും ഭാര്യമാരും സഹോദരിമാരും ഒരുനാൾ വീടുവിട്ടപ്പോഴേ അവരതറിഞ്ഞുള്ളൂ.
ബിജെപി ഒബിസി മോർച്ച നേതാവ് അഡ്വ.രൺജീത്ത് ശ്രീനിവാസന്റെ കൊപലാതക കേസ് അന്വേഷിക്കുന്നതിനിടെ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. വിധ്വംസക പ്രവർത്തനങ്ങൾക്ക് മൊബൈൽ കടകൾ കേന്ദ്രമാക്കുന്നുവെന്ന യാഥാർത്ഥ്യമാണ് മറനീക്കി പുറത്ത് വന്നത്. രൺജീത്തിന്റെ കൊലപാതകികൾ ഉപയോഗിച്ചത് പുന്നപ്ര സ്വദേശിനിയായ വീട്ടമ്മയുടെ പേരിൽ എടുത്ത സിംകാർഡുകളായിരുന്നു. പുതിയ കണക്ഷൻ എടുക്കുന്നതിനായി മാസങ്ങൾക്ക് മുമ്പ് വീട്ടമ്മ നൽകിയ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചാണ് കൊലയാളികൾ സിം കാർഡ് സംഘടിപ്പിച്ചത്. കേസന്വേഷണത്തിന്റെ ഭാഗമായി പോലീസ് വിളിപ്പിച്ചപ്പോൾ മാത്രമാണ് വീട്ടമ്മ താൻ ചതിക്കപ്പെട്ടതായി അറിയുന്നത്.
ഗ്രാമപഞ്ചായത്ത് അംഗവും എസ്ഡിപിഐ നേതാവുമായ സുൽഫിക്കറിനാണ് സിം കാർഡ് നൽകിയതെന്ന് മൊബൈൽ കടക്കാരൻ ബാദുഷ മൊഴിനൽകിയതായി വീട്ടമ്മ പറയുന്നു സ്വന്തം വാർഡ് അംഗവും മൊബൈൽ കടക്കാരനും തന്ന വഞ്ചിച്ചതായി വീട്ടമ്മയും നാടുമറിയാൻ നിഷ്ഠൂരമായ ഒരുകൊലപാതകം വേണ്ടിവന്നു. കേരളത്തിലെ തീവ്രവാദ പ്രവർത്തനങ്ങളെ സംബന്ധിച്ച് ദേശീയവാദികൾ വിളിച്ചു പറഞ്ഞതൊന്നും കാലത്തിനിപ്പുറം വെറുതെയായില്ല. എല്ലാം ഓരോന്നോരോന്നായി പുറത്തുവരികയാണ്.
പൊലീസ് സേനയിൽ പച്ചവെളിച്ചമെന്ന പേരിൽ തീവ്രവാദികളുണ്ടെന്ന് പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല. സംസ്ഥാനത്തെ ആർഎസ്എസ് നേതാക്കളുടെയും, പ്രവർത്തകരുടെയും വിവരങ്ങൾ പോപ്പുലർ ഫ്രണ്ടുകാർക്ക് ചോർത്തി നൽകിയ തൊടുപുഴ- കരിമണ്ണൂർ സ്റ്റേഷനിലെ അനസിന് സസ്പെൻഷൻ ലഭിച്ചതോടെ പച്ചവെളിച്ചം സത്യമെന്ന് പകൽ പോലെ വ്യക്തമായി.
സ്വന്തം സമുദായത്തെയാണ് ഭീകരവാദികൾ മതത്തിന്റെ പേരിൽ പ്രതിക്കൂട്ടിൽ നിർത്തുന്നത്, സംശയത്തിന്റ നിഴലിലാക്കുന്നത്. ജാതിക്കും മതത്തിനും അതീതമായ ചെറുത്തുനിൽപ്പ് കേരളത്തിൽ രൂപപ്പെട്ടിട്ടില്ലെങ്കിൽ സമീപഭാവിയിൽ കേരളം വലിയ വിലകൊടുക്കേണ്ടിവരും. കാരണം നാട് ഇന്ന് പുകയുന്ന ഒരു അഗ്നിപർവ്വതമാണ്.
Comments