കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ ജാഗ്രതയിലാണ് ലോകരാജ്യങ്ങൾ. പല രാജ്യങ്ങളിലും ഒമിക്രോൺ കേസുകൾ അതിവേഗമാണ് വർദ്ധിക്കുന്നത്. രോഗവ്യാപനശേഷി വളരെയധികം കൂടുതലാണെങ്കിലും, ശ്വാസകോശത്തിന് ഇത് കാര്യമായ പ്രശ്‌നങ്ങൾ ഉണ്ടാക്കില്ലെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ശ്വാസനാളിയിൽ ഡെൽറ്റയെ അപേക്ഷിച്ച് 70 മടങ്ങ് വേഗത്തിലാണ് ഒമിക്രോൺ വൈറസ് പെരുകുന്നത്. എങ്കിലും ശ്വാസകോശത്തിന് ഇത് കാര്യമായ ആഘാതം ഉണ്ടാക്കുന്നില്ല. അതുകൊണ്ട് തന്നെയാണ് രോഗതീവ്രത രൂക്ഷമല്ലാത്തത് എന്നാണ് പഠനങ്ങൾ പറയുന്നത്.
അമേരിക്കയിലെയും ജപ്പാനിലെയും ഒരു സംഘം ശാസ്ത്രജ്ഞർ എലികളിൽ നടത്തിയ ഗവേഷണത്തിലൂടെയാണ് ഇത് സംബന്ധിച്ച തെളിവുകൾ ലഭിച്ചിരിക്കുന്നത്. ശ്വാസകോശത്തിന് കുറഞ്ഞ തോതിൽ മാത്രമാണ് ഒമിക്രോൺ പ്രശ്‌നങ്ങൾ വരുത്തിയത്. ഇവ ബാധിച്ച എലികൾ മരണപ്പെടാനുള്ള സാധ്യതയും കുറവാണെന്ന് ഗവേഷകർ പറയുന്നു. ശ്വാസകോശത്തിലെ കോശസംയുക്തങ്ങൾക്കുള്ളിൽ ഡെൽറ്റയെയും മറ്റ് വകഭേദങ്ങളെയും അപേക്ഷിച്ച് കാര്യമായ അണുബാധയും ഉണ്ടാക്കുന്നില്ല.
ഒമിക്രോണിന്റെ ലക്ഷണങ്ങൾ സംബന്ധിച്ചും വിദഗ്ധർ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. ചർമ്മം, ചുണ്ടുകൾ, നഖങ്ങൾ എന്നിവയിൽ വിളറിയ ചാരനിറം അല്ലെങ്കിൽ നീല നിറം ഉണ്ടാകുന്നത് ഒമിക്രോൺ വകഭേദം ബാധിച്ചതിന്റെ സൂചനകളാകാമെന്നാണ് വിദഗ്ധർ പറയുന്നത്. ഇങ്ങനെ കണ്ടാൽ ഉടൻ അടിയന്തര വൈദ്യസഹായം തേടണം. ഒമിക്രോൺ ബാധിച്ച രോഗികളിൽ കടുത്ത ക്ഷീണം പ്രകടമാകുന്നുണ്ട്. തുടർച്ചയായ ചുമ, രുചിയോ മണമോ നഷ്ടപ്പെടുക എന്നതെല്ലാം കൊറോണ വൈറസിന്റെ പ്രധാന ലക്ഷണങ്ങളാണ്. എന്നാൽ ഈ ലക്ഷണങ്ങൾ ഒമിക്രോൺ ബാധിച്ച ആളുകളിൽ കുറവാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.














