ലക്‌നൗ: അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന് ആദരവുമായി ഉത്തർപ്രദേശ് സർക്കാർ.മെയിൻപുരി ആസ്ഥാനവുമായുള്ള സൈനിക സ്‌കൂളിന് സിഡിഎസ് ബിപിൻ റാവത്തിന്റെ പേര് നൽകുമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.സമാനതകളില്ലാത്ത സൈനിക സേവനം നടത്തിയ തലയെടുപ്പുള്ള സൈനികന്റെ സ്മരണയ്‌ക്കായി സ്‌കൂളിന് ജനറൽ ബിപിൻ റാവത്ത് സൈനിക് സ്‌കൂൾ എന്ന് പേരിടുമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വിറ്ററിൽ കുറിച്ചു.
സൈനിക സേവനത്തിലേയ്‌ക്ക് കടന്നുവരുന്ന തലമുറയ്‌ക്കും നിലവിൽ സേവനം അനുഷ്ഠിക്കുന്നവർക്കും മാതൃകയാക്കാവുന്ന ജീവിതമാണ് ബിപിൻ റാവത്തിന്റേത്. വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞ ഔദ്യോഗിക ജീവിതത്തിനിടയിലും തീരുമാനങ്ങൾ കൃത്യതയിലും വേഗത്തിലും കൈക്കൊള്ളാൻ കഴിഞ്ഞിരുന്ന സൈനിക ജീവിതമാണ് ഡിസംബർ എട്ടിന് കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ പൊലിഞ്ഞത്.
സുലൂരിലെ വ്യോമതാവളത്തിൽ നിന്നും വെല്ലിംഗ്ടണ്ണിലുള്ള ഡിഫൻസ് സർവ്വീസ് കോളേജിലേക്കുള്ള യാത്രക്കിടെയാണ് അപകടം. ഡിസംബർ എട്ടിന് 12.30നായിരുന്നു അപകടമുണ്ടായത്. നീലഗിരിയിലെ കുനൂർ കട്ടേരിക്ക് സമീപമാണ് അപകടമുണ്ടായത്. വ്യോമസേനയുടെ എംഐ ശ്രേണിയിലുള്ള 17v5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്.
ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽഎസ് ലിഡർ, ലെഫ്. കേണൽ ഹർജീന്ദർ സിംഗ്, നായ്ക് ഗുർസേവക് സിംഗ്, നായ്ക് ജിതേന്ദ്ര കുമാർ, ലാൻഡ്‌സ് നായ്ക് വിവേക് കുമാർ, ലാൻഡ്‌സ് നായ്ക് ബി. സായി തേജ, ഹവിൽദാർ സത്പാൽ എന്നിവരാണ് ഹെലികോപ്ടർ അപകടത്തിൽ മരിച്ചത്.
Comments