തിരുവനന്തപുരം : വിദേശത്തു നിന്നും സംസ്ഥാനത്തെത്തുന്നവർക്കുള്ള നിർബന്ധിത ഹോം ക്വാറന്റൈൻ ഇന്ന് മുതൽ പ്രാബല്യത്തിൽ. സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമാകുകയും, ഒമിക്രോൺ കേസുകൾ വർദ്ധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് നടപടി. വിദേശത്തു നിന്നും എത്തുന്നവർ ഏഴ് ദിവസമാണ് ഹോം ക്വാറന്റൈനിൽ കഴിയേണ്ടത്.
ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നേരത്തെ ഹൈ- റിസ്‌ക് രാജ്യങ്ങളിൽ നിന്നും എത്തുന്നവരെയാണ് നിർബന്ധിത ഹോം ക്വാറന്റൈനിൽ പാർപ്പിച്ചിരുന്നത്. എന്നാൽ നിലവിൽ ലോ- റിസ്‌ക് രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് കൂടുതലായി ഒമിക്രോൺ സ്ഥിരീകരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ക്വാറന്റൈൻ വ്യവസ്ഥകൾ കർശനമാക്കിയത്. ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനിന് ശേഷം ആർടിപിസിആർ പരിശോധന നടത്തണം.
സംസ്ഥാനത്തെ ഒമിക്രോൺ ബാധിതരിൽ 70 ശതമാനവും ലോ- റിസ്‌ക് രാജ്യങ്ങളിൽ നിന്നും എത്തിയവരാണ്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് സംസ്ഥാനത്ത് എത്തുന്ന കൂടുതൽ പേരുടെ റാന്റം പരിശോധന നടത്തും. ഇതിൽ നെഗറ്റീവാകുന്നവർ 7 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്നാണ് നിർദേശം. എട്ടാം ദിവസം വീണ്ടും നെഗറ്റീവായാൽ ഇവരും വീണ്ടും ഏഴ് ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണം.
വിദേശത്ത് നിന്നെത്തുന്നവരുടെ ക്വാറന്റൈൻ വ്യവസ്ഥകൾ കർശനമാക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് എല്ലാ വിദേശയാത്രികർക്കും ആരോഗ്യവകുപ്പ് നിർബന്ധിത ഹോം ക്വാറന്റൈൻ ഏർപ്പെടുത്തിയത്. ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ ഈ മാസം 11 മുതൽ നിലവിൽ വരും.
Comments