തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് ദിവസമായി തുടരുന്ന റേഷൻ വിതരണത്തിലെ സാങ്കേതിക തകരാർ പരിഹരിച്ചെന്ന് മന്ത്രി ജി. ആർ അനിൽ അറിയിച്ചു. ഇ-പോസ് മെഷീനിലെ സെർവർ തകരാർ മൂലമാണ് റേഷൻ വിതരണം മുടങ്ങിയത്.
ഇതിനിടയിൽ ചിലർ കടകൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തു. റേഷൻ വിതരണം ഒരാഴ്ച മുടങ്ങും എന്നും പ്രചരിപ്പിച്ചു. ഇത്തരക്കാർ എല്ലായിടത്തും ഉണ്ടാകും, എങ്കിലും അവരോട് പ്രതികാര ബുദ്ധിയില്ല. കാര്യമായ പ്രശ്‌നമല്ല സംഭവിച്ചത്. ഉണ്ടായത് സാങ്കേതിക തകരാർ മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി. തെറ്റായ പ്രചരണത്തിന് പുറമെ, ചിലർ കടകൾ അടച്ചിട്ട് അസൗകര്യമുണ്ടാക്കി. മറ്റ് ചിലർ റേഷൻ കടകൾക്ക് മുന്നിൽ ബഹളം വെച്ചും വിഷയം ഗൗരവമാക്കി തീർത്തുവെന്നും മന്ത്രി പറഞ്ഞു. സെർവർ കപ്പാസിറ്റിയുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ പ്രശ്‌നമുണ്ടായത്. സ്റ്റേറ്റ് ഡാറ്റാ സെന്ററുമായി ബന്ധപ്പെട്ടാണ് പ്രശ്‌നം പരിഹരിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2017 ഏപ്രിൽ മുതലാണ് റേഷൻ വിതരണം ഇ-പോസ് സംവിധാനത്തിലേയ്‌ക്ക് മാറ്റിയത്. അന്ന് 81 ലക്ഷം കാർഡുകളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന്, ഇത് 91.87 ലക്ഷമായി ആയി ഉയർന്നു. നിലവിലുള്ള സെർവറിന്റെ ശേഷി ഉപയോഗിച്ച് റേഷൻ വിതരണം സുഗമമാവില്ലെന്ന് വ്യാപാരികൾ സർക്കാരിനെ അറിയിച്ചിരുന്നു.
മുൻപ് പല തവണ സെർവർ തകരാർ ഉണ്ടായപ്പോൾ ശേഷി ഉയർത്തണമെന്ന് റേഷൻ വ്യാപരികൾ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തോട് സർക്കാർ മുഖം തിരിക്കുകയായിരുന്നു. ഇപ്പോൾ നികത്തിയ തരാർ താൽക്കാലികമാണെന്നും ഇതിന് ശാശ്വത പരിഹാരം വേണമെന്നുമാണ് റേഷൻ വ്യാപാരി സംഘടനകൾ ഉയർത്തുന്ന ആവശ്യം.
Comments